ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന് തിരിച്ചടി. മൂത്ത സഹോദരി അടക്കം 10 കുടുംബാംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മസൂദ് അസര്‍ സ്ഥിരീകരിച്ചു. അസറിന്റെ അടുത്ത അനുയായികളായ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. മസൂദിന്റെ 14 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇവരുടെ സംസ്‌കാരം വൈകീട്ട് നാലിന് ബഹവല്‍പൂരില്‍ നടക്കുമെന്ന് മസൂദ് അസര്‍ വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളും ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ തലവനുമായ മൗലാന മസൂദ് അസറിന്റെ ബഹവല്‍പൂരിലെ വീടാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ജെയ്‌ഷെ ഹെഡ് ക്വാര്‍ട്ടേഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന ബഹവല്‍പൂരിലെ സബ്ഹാന്‍ അള്ള മസ്ജിദും ആക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്.
ഒൻപത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. അതേസമയം 32 പേരാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 24 മിസൈലുകൾ പ്രയോഗിക്കാൻ ഇന്ത്യയ്ക്ക് 25 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ . മെയ് 7 ന് പുലർച്ചെ ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായയാണ് ആക്രമണം നടത്തിയത്.