തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിനികളെ മദ്യം നൽകി പീഡിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. കഴക്കൂട്ടത്ത് രണ്ട് വിദ്യാര്‍ഥിനികളെ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ച മൂന്നു പേരെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം സ്വദേശി അക്ഷയയില്‍ എബിന്‍ (19), കുര്യാത്തി മാണി സ്വദേശി അഭിലാഷ് (24), ബീമാപള്ളി സ്വദേശി ഫൈസര്‍ ഖാന്‍ (38) എന്നിവരെയാണ് തുമ്പ പോലീസ് പോക്‌സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം.
മൂന്നംഗ സംഘം രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് തമ്പുരാന്‍മുക്കിനു സമീപമുള്ള ഹോട്ടലില്‍ വെച്ച് മദ്യം നല്‍കുകയും അമിതമായി മദ്യം അകത്തു ചെന്ന വിദ്യാര്‍ഥിനികള്‍ കുഴഞ്ഞു വീണപ്പോള്‍ മുഖം കഴുകിക്കൊടുക്കാന്‍ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടികളെ ഇവര്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷിതാക്കളോടു വിവരം പറഞ്ഞു.
മദ്യം ഉള്ളില്‍ ചെന്നതിന്റെ മയക്കം വിട്ട പെണ്‍കുട്ടികളാണ് മൂന്നംഗ സംഘം ലൈംഗികമായി ഉപദ്രവിച്ച കാര്യം രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.