ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ട കൂടുതല്‍ ഭീകരരുടെ വിവരങ്ങള്‍ പുറത്ത്. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ഇ തൊയ്ബ തുടങ്ങിയ പാക് ഭീകരസംഘടനകളുടെ പ്രധാന ക്യാമ്പുകള്‍ക്ക് നേരേയായിരുന്നു ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുംഭീകരരായ ചിലരുടെ വിവരങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
മുദസ്സര്‍ ഖദിയാന്‍ ഖാസ് എന്ന അബു ഝുന്‍ഡാല്‍, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസര്‍ എന്ന ഉസ്താദ് ജി, ഖാലിദ് എന്ന അബു അഖാശ, മുഹമ്മദ് ഹസ്സന്‍ ഖാന്‍ തുടങ്ങിയ കൊടുംഭീകരര്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടതായാണ് വിവരം. ജമ്മു കശ്മീരിലെ വിവിധ ഭീകരാക്രമണങ്ങളിലടക്കം പ്രധാന പങ്കുള്ളവരാണ് ഇവര്‍.
മുദസ്സര്‍ ഖദിയാന്‍ ഖാസ് എന്ന അബു ഝുന്‍ഡാല്‍ ലഷ്‌കർ ഇ തൊയ്ബയുടെ പ്രധാന നേതാക്കളിലൊരാളായ മുദസ്സര്‍ ഖദിയാന്‍ ഖാസ് മെയ് ഏഴാം തീയതി ഇന്ത്യന്‍ സേനകള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇയാളുടെ അന്ത്യകര്‍മങ്ങള്‍ നടന്നത് പാകിസ്താനിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ചായിരുന്നു. ആഗോളഭീകരനായ ഹാഫിസ് അബ്ദുള്‍ റൗഫാണ് ഇയാളുടെ സംസ്‌കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഹാഫിസ് മുഹമ്മദ് ജമീല്‍,. ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ ബന്ധുകൂടിയാണ് ഇയാള്‍.
മുഹമ്മദ് യൂസഫ് അസര്‍ എന്ന ഉസ്താദ് ജി ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളിലൊരാളാണ്. മസൂദ് അസറിന്റെ ബന്ധുവുമാണ് ഇയാള്‍. കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രധാന പ്രതികളിലൊരാള്‍ കൂടിയാണ് മുഹമ്മദ് യൂസഫ് അസര്‍.
ഖാലിദ് എന്ന അബു അഖാശ ലഷ്‌കർ ഇ തൊയ്ബയുടെ പ്രധാന നേതാവ്. ജമ്മുകശ്മീരിലെ ഒട്ടേറെ ഭീകരാക്രമണങ്ങളില്‍ പങ്കുണ്ട്. അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള ആയുധക്കടത്തിലും പ്രധാനി. ഓപ്പറേഷനില്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഖാലിദിന്റെ ഫൈസലാബാദില്‍ നടന്ന സംസ്‌കാരചടങ്ങില്‍ പാക് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.
മുഹമ്മദ് ഹസ്സന്‍ ഖാന്‍, ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകന്‍ കൂടിയാണ്. പാക് അധീന കശ്മീരിലെ ജെയ്‌ഷെ കമാന്‍ഡര്‍മാരില്‍ പ്രധാനിയാണ് അസ്ഗര്‍ ഖാന്‍. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് മുഹമ്മദ് ഹസ്സന്‍ ഖാന്‍ ആണെന്നും റിപ്പോര്‍ട്ട്.