മുംബൈ: മാനനഷ്ടക്കേസിൽ ശിവസേന (ഉദ്ധവ് താക്കറെ) വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന് 15 ദിവസം തടവുശിക്ഷ. മുൻ ബി.ജെ.പി എം.പി കിരിത് സോമയ്യയുടെ ഭാര്യ മേധ സോമയ്യ നൽകിയ കേസിലാണ് മുംബൈ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ, 25,000 രൂപ പിഴയും വിധിച്ചു.
തനിക്കും ഭർത്താവിനുമെതിരെ അടിസ്ഥാനമില്ലാത്തതും മാനഹാനിക്ക് വഴിവെക്കുന്നതുമായ ആരോപണങ്ങൾ ഉന്നയിച്ചെന്ന് മുംബൈ റൂയ കോളജ് ഓർഗാനിക് കെമസ്ട്രി പ്രഫസറായ മേധ സോമയ്യ ഹരജിയിൽ ആരോപിച്ചത്.
മേധ സോമയ്യയും എൻ.ജി.ഒയായ യുവപ്രതിഷ്ഠനും ചേർന്ന് 100 കോടി രൂപയുടെ ടോയ്ലറ്റ് അഴിമതി നടത്തിയെന്നാണ് റാവുത്തിന്റെ ആരോപണം. ദുരുദ്ദേശ്യപരവും അനാവശ്യവും നികൃഷ്ടവുമായ പ്രസ്താവനയാണ് നടത്തിയത്. ആരോപണം അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങൾ വഴി പൊതുജനങ്ങൾക്കിടയിൽ പ്രചരിക്കുകയും ചെയ്തെന്ന് ഹരജിയിൽ പറയുന്നു.