പാലക്കാട് : നേതാക്കളുടെ പെട്ടി തൂക്കിയാണ് രാഹുലെന്ന് കോൺഗ്രസ് പുറത്താക്കിയ പി. സരിന്റെ പരിഹാസം. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത്. പെട്ടികളിൽ പണം നിറക്കുന്ന ആളാണ് രാഹുൽ. കൊണ്ടുവന്ന പെട്ടികൾ നവംബർ 23 കഴിഞ്ഞാൽ അതുപോലെ തിരികെ കൊണ്ടുപോകാം. – പി. സരിൻ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടു ദിവസമായി ബിജെപി ചിത്രത്തിൽ തന്നെയില്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്നും സരിൻ പറഞ്ഞു. എങ്ങനെയാണ് ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് എന്നതിൽ സിപിഎം കാണിക്കുന്നത് മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാണ്. പൊതുവേദികളിൽ പി സരിനെക്കുറിച്ച് നേതാക്കള്‍ നടത്തുന്ന ഓരോ പരാമര്‍ശവും യുഡിഎഫിന് വോട്ട് കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ആവശ്യപെട്ടാൽ പാർട്ടി അംഗത്വം സന്തോഷത്തോടെ സ്വീകരിക്കുമെന്നും പാലക്കാട് മത്സരിക്കുന്നത് സി.പി.എം ചിഹ്നത്തിൽ വേണോ സ്വതന്ത്രനാവണോയെന്നൊക്കെ ഇടത് നേതാക്കൾ തീരുമാനിക്കട്ടെയെന്നും പി. സരിൻ മാധ്യമങ്ങളോട് പറഞ്ഞു.