തിരുവനന്തപുരം: ഗവ. എൽ പി എസ് വട്ടിയൂർക്കാവിന് അനധികൃതമായി അവധി നൽകിയ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് മന്ത്രി. പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തായി മന്ത്രി അറിയിച്ചു. അധ്യാപകർ സമരത്തിന് പങ്കെടുക്കാൻ പോയതിനാൽ തിരുവനന്തപുരം വട്ടിയൂർക്കാവ് ഗവ എൽ പി സ്കൂളിന് അവധി നൽകുകയായിരുന്നു. തുടര്‍ന്ന് നോർത്ത് എഇഒയുടെ നേതൃത്വത്തിൽ എത്തിയാണ് സ്കൂൾ തുറന്നത്. വാട്സപ്പ് ഗ്രൂപ്പ് വഴി ഇന്ന് ക്ലാസ് ഉണ്ടാവില്ല എന്ന് കുട്ടികളെ അധ്യാപകർ അറിയിച്ചിരുന്നു.
അനധികൃതമായി ഇത്തരത്തില്‍ അവധി നല്‍കിയതിനെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിട്ടുള്ളത്. അധ്യാപകരും ജീവനക്കാരും സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഇന്ന് ക്ലാസ് ഉണ്ടായിരിക്കില്ലെന്നായിരുന്നു വാട്സാപ്പ് സന്ദേശം. ശമ്പളപരിഷ്കരണം നടത്തുക, ലീവ് സറണ്ടർ അനുവദിക്കുക, ഡിഎ കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ചത് പ്രതിപക്ഷ സർവ്വീസ് സംഘടനകളും സിപിഐ സംഘടനകളും ചേർന്നാണ്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുമുണ്ട്. 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് പണിമുടക്ക് ദിവസത്തെ ശമ്പളം കുറയ്ക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.