തിരുവനന്തപുരം: ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്ത് നാല് ലക്ഷത്തോളം (4,22,330) ജനങ്ങൾ. കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിൽ കാന്‍സര്‍ സ്ക്രീനിങ് നടത്തിയ 78 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചുവെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാൻ സാധിച്ചതിനാൽ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ കഴിയും.
കേരളത്തിലെ 1398 സര്‍ക്കാര്‍ ആശുപത്രികളിലാണ് സ്ക്രീനിങ്ങിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്. സ്ക്രീന്‍ ചെയ്തതില്‍ 22,605 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനകള്‍ക്കായി റഫര്‍ ചെയ്തു. കൂടാതെ അങ്കണവാടി ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സെക്രട്ടറിയേറ്റ് ജീവനക്കാര്‍, ടെക്നോപാര്‍ക്ക് ജീവനക്കാര്‍ എന്നിവർക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു. ബഹുഭൂരിപക്ഷം പേരും അതിലെല്ലാം പങ്കെടുത്തു. സ്ത്രീകള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാല്‍ കാന്‍സര്‍ സ്ക്രീനിംഗ് നടത്താവുന്നതാണ്. എല്ലാ സ്ത്രീകളും സ്ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി വീണാ ജോർജ് അഭ്യര്‍ത്ഥിച്ചു.
3,85,776 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടോയെന്നറിയാന്‍ സ്ക്രീനിംഗ് നടത്തി. അതില്‍ 12,450 പേരെ (3 ശതമാനം) സ്തനാര്‍ബുദം സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. 2,79,889 പേരെ ഗര്‍ഭാശയഗളാര്‍ബുദത്തിന് സ്ക്രീന്‍ ചെയ്തതില്‍ 10,772 പേരെ (4 ശതമാനം) തുടര്‍ പരിശോധനയ്ക്കായും വായിലെ കാന്‍സറിന് 2,14,118 പേരെ സ്ക്രീന്‍ ചെയ്തതില്‍ 1,267 പേരെ (1 ശതമാനം) തുടര്‍ പരിശോധനയ്ക്കായും റഫര്‍ ചെയ്തു.
ക്യാമ്പയിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ടം സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന ഗര്‍ഭാശയഗള കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്ക്രീനിംഗ് ചെയ്യുന്നുണ്ട്. കൂടാതെ പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍പരിചരണവും ലഭ്യമാക്കുന്നതാണ്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് പരിശോധന ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മിതമായ നിരക്കിലാണ് എപിഎല്‍ വിഭാഗക്കാര്‍ക്കും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ളത്.
സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി സ്വകാര്യ ആശുപത്രി, സ്വകാര്യ ലാബുകള്‍ എന്നിവരും സഹകരിച്ചാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ കഴിയും.