കോട്ടയം: പാലാ ഭരണങ്ങാനം വിലങ്ങു പാറ പാലത്തിന് സമീപം മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങവേ കാണാതായ രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ആൽബിൻ ജോസഫിൻ്റെ (21) മൃതദേഹമാണ് ഭരണങ്ങാനം അമ്പലക്കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. അടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ. ജോമോന് (19) വേണ്ടിയുള്ള തിരച്ചിൽ നിലവിൽ പുരോഗമിക്കുകയാണ്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് നാലംഗ വിദ്യാർത്ഥി സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. ആൽബിനും, അമലും അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. പാലാ, ഈരാറ്റുപേട്ട ഫയർഫോഴ്സ് അംഗങ്ങളും ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലാണ് ആൽബിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് ആറ്റിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ ഏറെ ദുഷ്കരമായ സാഹചര്യമായിരുന്നു. പാലാ മുതൽ പുന്നത്തറ വരെയുള്ള വിവിധ ചെക്ക് ഡാമുകൾ തുറന്നു 3 സംഘങ്ങളായി തിരിഞ്ഞാണ് വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ നടത്തുന്നത്. ഇന്ന് രാവിലെ പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിൻ്റെ ഷട്ടർ തുറന്നിരുന്നു. ഇതിലൂടെ ആറ്റിലെ ജലനിരപ്പ് കുറച്ചുക്കൊണ്ടാണ് തിരച്ചിൽ നടത്തിയിരുന്നത്. ഡാമിന്റെ ഷട്ടർ തുറന്നതിനാൽ മീനച്ചിലാറിൻ്റെ കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.