ന്യൂഡല്‍ഹി: ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലുണ്ടായ ഹൂതി മിസൈലാക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടു. മെയ് ആറ് വരെ ടെല്‍ അവീവിലേക്കും തിരികെയുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായും എയര്‍ ഇന്ത്യ അറിയിച്ചു.
ഇന്ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ139 വിമാനം ടെല്‍ അവീവില്‍ ഇറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ വിവിധ വിമാന കമ്പനികള്‍ റദ്ദാക്കിയിരുന്നു.
ആക്രമണത്തെ തുടർന്ന് ബെന്‍ ഗുരിയോണ്‍ വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടിട്ടെങ്കിലും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.