യുഡിഎഫിനും കോൺഗ്രസിനും സംസ്ഥാനത്ത് പുതിയ നേതൃത്വം വന്നതിന് പിന്നാലെ സുപ്രധാന നീക്കങ്ങളിലേക്ക് കടന്നതായി സൂചന. എല്‍ഡിഎഫ് പിന്തുണയില്‍ നിലമ്പൂരില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയ പി.വി അന്‍വര്‍ എല്‍ഡിഎഫ് ബന്ധം ഉപേഷിച്ചതും നിലമ്പൂരില്‍ നിന്നുള്ള എംഎല്‍എ സ്ഥാനം രാജിവെച്ചതും ഒക്കെ നാം കണ്ടതാണ്. അന്‍വര്‍ ഇപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം കൊടുക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കണ്‍വീനര്‍ ആണ്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുക വഴി നിലമ്പൂരില്‍ വളരെ അടുത്തു തന്നെ ഒരു ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജൂണ്‍ മാസത്തിനുള്ളില്‍ എങ്കിലും നിലമ്പൂരില്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് വ്യക്തമാണ്. വരാന്‍ പോകുന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം അടുത്ത് നടക്കാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ തന്നെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇവിടെയുള്ള മുന്ന് മുന്നണികളെ സംബന്ധിച്ചും ഒരു അങ്ങേയറ്റം നിർണായകം തന്നെയാണ്.
നിലവില്‍ തങ്ങളുടെ കൈവശം ഇരിക്കുന്ന സീറ്റ് നഷ്ടപ്പെടുത്താതിരിക്കാന്‍ എല്‍ഡിഎഫും വളരെക്കാലം ആര്യാടന്‍ മുഹമ്മദ് എന്ന കോണ്‍ഗ്രസ് നേതാവിലൂടെ തങ്ങളുടെ കൈവശം ഇരുന്ന സീറ്റ് തിരിച്ചു പിടിക്കാന്‍ യു.ഡി.എഫും വോട്ട് വര്‍ദ്ധിപ്പിക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും കിണഞ്ഞു പരിശ്രമിക്കുമെന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല. അതിനാല്‍ തന്നെ നിലമ്പൂരിലെ പോരിന് രാഷ്ട്രീയ ചൂട് ഏറുക തന്നെ ചെയ്യും. താന്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പി വി അന്‍വര്‍ പറയുമ്പോഴും അതില്‍ എത്രമാത്രം വാസ്തവമുണ്ടെന്ന് സംശയിക്കുന്നവര്‍ ഏറെയാണ്. അന്‍വറിനെ ഒഴിവാക്കി ഒരു മത്സരം നിലമ്പൂരില്‍ യുഡിഎഫിന് ചിന്തിക്കാവുന്ന ഒന്നല്ല. നിലവിലെ സാഹചര്യത്തില്‍ നിലമ്പൂര്‍ കോട്ട കടക്കാന്‍ യുഡിഎഫിന് പി വി അന്‍വര്‍ വേണമെന്നായിരിക്കുന്നു.
താന്‍ ഇപ്പോള്‍ നേതൃത്വം കൊടുക്കുന്ന തൃണമുല്‍ കോണ്‍ഗ്രസിനെ എങ്ങനെയും യു.ഡി.എഫിന്റെ ഘടകകക്ഷിയാക്കി വരുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പുറത്തു നിന്ന് പിന്തുണ കൊടുക്കാനാണ് പി വി അന്‍വര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇക്കാര്യം സ്വീകാര്യമാണെങ്കിലും ഇവിടുത്തെ സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിനോട് ഒട്ടും താല്പര്യമില്ലെന്നതാണ് വാസ്തവം. ഒരുപക്ഷേ തൃണമൂല്‍ കേരളത്തില്‍ യുഡിഎഫിന്റെ ഘടകക്ഷി ആയാല്‍ നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചെന്ന് വരും. പിന്നീട് അതിന്റെ പേരില്‍ വലിയ വിലപേശല്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫില്‍ നടത്താന്‍ സാധ്യതയുണ്ട്.
നിലവിൽ ഒറ്റവഴി മാത്രമേ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുന്നിലുള്ളു. പി വി അന്‍വറിനെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് എത്രയും വേഗം മുന്‍പ് കോണ്‍ഗ്രസില്‍ എത്തിക്കുക. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വറിനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാക്കി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുക. മലപ്പുറം ജില്ലയിലെ പഴയകാല കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്നു പി വി അന്‍വര്‍. യുഡിഎഫിലെ പ്രമുഖ ഘടകക്ഷിയായ മുസ്ലിം ലീഗിനും ഇതില്‍ താല്പര്യമുണ്ടാകാന്‍ താല്പര്യമുണ്ട്.
പി വി അന്‍വര്‍ യുഡിഎഫിലെത്തിയാല്‍ മലപ്പുറത്തെ ലീഗ് കോട്ടകളില്‍ അത്ഭുതം സൃഷ്ടിക്കാമെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട തങ്ങളുടെ സീറ്റുകള്‍ തിരികെ പിടിക്കാമെന്നും ലീഗും കണക്ക് കൂട്ടുന്നു. പി വി അന്‍വര്‍ എല്‍ഡിഎഫ് വിട്ടപ്പോള്‍ അന്‍വര്‍ യുഡിഎഫിലെത്താന്‍ ഏറ്റവും അധികം പിന്തുണച്ചത് മുസ്ലിംലീഗും നേതാക്കളും ആയിരുന്നു എന്നത് വിസ്മരിക്കാവുന്നതല്ല. എല്‍ഡിഎഫ് വിട്ട പി.വി അന്‍വര്‍ ലീഗിലേയ്ക്ക് ചേക്കേറുമെന്ന് വരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടും പി വി അന്‍വര്‍ തന്നെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നിലമ്പൂരില്‍ മത്സരിക്കണമെന്ന് കരുതുന്നവര്‍ ഏറെയാണ്. അങ്ങനെയെങ്കില്‍ യുഡിഎഫ് വിജയം അനായാസമാകും.
യുഡിഎഫിന് അധികം വിയര്‍പ്പൊഴുക്കേണ്ട കാര്യവുമില്ല. നിലമ്പൂരിലെ മത്സരം അന്‍വറും എല്‍ഡിഎഫും നേരിട്ടാകും. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായിട്ട്. ഇത് സ്വപ്നം കാണുന്നവരാണ് യുഡിഎഫിലും പ്രത്യേകിച്ച് കോണ്‍ഗ്രസിലും ഉള്ളത്. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം അന്‍വറിനെ തൃണമൂലില്‍ നിന്ന് മാറ്റി കോണ്‍ഗ്രസില്‍ ചേര്‍ക്കുക എന്നുള്ളതാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എല്‍ഡിഎഫില്‍ നിന്ന് നെയ്യാറ്റിന്‍കര എംഎല്‍എ ആയിരുന്ന സെല്‍വരാജിനെ എം.എല്‍.എ സ്ഥാനം രാജിവെയ്പ്പിച്ച് പിന്നീട് നെയ്യാറ്റിന്‍കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയ ചരിത്രം കോണ്‍ഗ്രസിനുണ്ട്. ഇതു തന്നെ നാളെ നിലമ്പൂരില്‍ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.
പി വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിച്ചിരുന്നു. അത് മലപ്പുറം ഡിസിസി പ്രസിഡന്റും കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന വി എസ് ജോയി ആണ്. ആ നിർദേശം കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലേക്ക് ആയിരുന്നു തള്ളിവിട്ടത്. ഇതിനും അൻവറിന്റെ കോൺഗ്രസ് പ്രവേശനവും സ്ഥാനാർഥിത്വവും ഗുണം ചെയ്യുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം കരുതുന്നുണ്ട്.