കോഴിക്കോട്: പേവിഷബാധയേറ്റ് അഞ്ച് വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കാറ്റഗറി 3 യിൽ വരുന്ന കേസ് ആണിതെന്നും മുറിവ് തുന്നാണ് പാടില്ല എന്നാണ് ഗൈഡ്ലൈൻ നൽകുന്ന വിശദീകരണം. ചികിത്സയിൽ ഒരു വീഴ്ചയും വന്നിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഇന്ന് രാവിലെ കുട്ടിയുടെ പിതാവ് സൽമാനുൽ ഫാരിസ് പ്രതികരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നൽകുമെന്നും സിയയുടെ പിതാവ് പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്തു നിന്നും ആരോഗ്യ വകുപ്പിൻ്റെ ഭാഗത്തു നിന്നും ആരും ബന്ധപ്പെട്ടില്ല. വാക്സിൻ എടുത്തിട്ടും മരണം സംഭവിക്കുമ്പോൾ ഇതിൽ വിശദമായ പഠനം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയായ സിയ എന്ന പെൺകുട്ടി മരിച്ചത്.
മാർച്ച് 29നാണ് കുട്ടിയ്ക്ക് നായയുടെ കടിയേൽക്കുന്നത്. ചോരയിൽ കുളിച്ച നിലയിലായിരുന്നു കുട്ടി. ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. ഇതിനുള്ള ഡോക്ടർ ഇവിടെ ഇല്ലെന്നാണ് അവിടെ നിന്ന് പറഞ്ഞത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെന്നും പിതാവ് പറഞ്ഞു. അതേസമയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞത് വസ്‌തുത വിരുദ്ധമാണ്.
തലയ്ക്ക് ആഴത്തിൽ മുറിവ് ഉണ്ടെന്നാണ് ഡോക്ടർന്മാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കൃത്യമായി ചികിത്സ നൽകിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നു. നായ കടിച്ചു കഴിഞ്ഞാൽ മൂന്ന് മണിക്കൂർ നിർണായകമെന്നാണ് ഡോക്ടർന്മാർ തന്നെ പറഞ്ഞത്. പക്ഷേ കോഴിക്കോട് എത്തി അര മണിക്കൂർ കഴിഞ്ഞാണ് ചികിത്സ പോലും ലഭിച്ചത്. സർക്കാരിൽ നിന്നോ ആരോഗ്യ വകുപ്പിൽ നിന്നോ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കുട്ടിയുടെ പിതാവിന്റെ സഹോദരൻ മുജീബ് മാധ്യമങ്ങളോട് പറഞ്ഞു.