വടകര നിയമസഭാ മണ്ഡലം കടത്തനാടൻ പോരാട്ട ഭൂമികയിലെ വീറും വാശിയും ഉള്ള ഒരു മണ്ഡലമാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയമുയര്‍ത്തിയ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമയ്ക്കായിരുന്നു 2021ൽ അട്ടിമറി വിജയം. എക്കാലവും ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന വടകരയിൽ ലോക് താന്ത്രിക് ജനതാദളിലെ മനയത്ത് ചന്ദ്രനെതിരെ 7014 വോട്ടിനായിരുന്നു ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഒന്‍പതാണ്ടു തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ രമയുടെ ആധികാരിക വിജയം.
2014 മേയ് നാലിനാണു 51 വെട്ടിനാല്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തകര്‍ക്കാന്‍ അതിന്റെ നേതാവിനെ ഇല്ലാതാക്കിയ സംഭവത്തിനെതിരായ വന്‍ ജനരോഷം വടകരയിൽ ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കൊലപാതക രാഷ്ട്രീയത്തിനെതിരെ അന്ന് യുഡിഎഫിന് അനുകൂലമായി വടകര വിധിയെഴുത്ത് നടത്തിയെങ്കിലും നിയമസഭയിൽ 2016ൽ പരാജയമായിരുന്നു സംഭവിച്ചത്. അന്ന് ആർഎംപിഐ ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ആര്‍എംപിഐ തനിച്ചു മത്സരിച്ചതാണ് 2016ല്‍ ഇടതുമുന്നണിക്കു ഗുണകരമായത്. ഇതു മനസിലാക്കി ഇടതുമുന്നണണിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞതവണ യുഡിഎഫ് കെ കെ രമയെ നിര്‍ബന്ധിച്ചു മത്സരിപ്പിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് ഫലം ടി പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ക്കുള്ള പകരം വീട്ടലായിരിക്കുമെന്നാണ് പ്രചാരണവേളയില്‍ കെകെ രമ പ്രതികരിച്ചത്. എസ്എഫ്‌ഐ മുന്‍ കേന്ദ്രകമ്മിറ്റി അംഗമയായ കെ കെ രമയെ സ്വന്തം സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന് അപരകളെ നിര്‍ത്തിയാണ് അന്ന് ഇടതുമുന്നണി നേരിട്ടത്. എന്നിട്ടും അന്തിമവിജയം ടിപിയുടെ സ്വന്തം കെ കെ രമയ്ക്ക് ആയിരുന്നു. 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജനതാദള്‍ എസിലെ സികെ നാണു 9,511 വോട്ടിനാണു വടകരയില്‍ ജയിച്ചത്. മനയത്ത് ചന്ദ്രനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഇരു സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ സികെ നാണുവിനു 49,211 വോട്ടും മനയത്ത് ചന്ദ്രനു 39,700 വോട്ടുമാണു ലഭിച്ചത്. ഇത്തവണ എല്‍ജെഡി യുഡിഫില്‍നിന്ന് എല്‍ഡിഎഫിലെത്തിയതോടെ സീറ്റ് അവര്‍ക്കു വിട്ടുകൊടുക്കുകയായിരുന്നു. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണു കെ.കെ രമ വടകരയില്‍ സ്ഥാനാര്‍ഥിയായത്. എന്‍ വേണുവിനെ മത്സരിപ്പിക്കാനായിരുന്നു ആര്‍എംപിഐ നീക്കം. എന്നാല്‍, ആര്‍എംപിഐ സ്ഥാപകനേതാവ് ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിനെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്ന വടകരയില്‍ രമ മത്സരിക്കുകയാണെങ്കില്‍ മാത്രമേ പിന്തുണയ്ക്കൂയെന്നും ഇല്ലെങ്കില്‍ സീറ്റ് ഏറ്റെടുക്കുമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ്. ഈ നിലപാടിന് ഒടുവിൽ കെ കെ രമ സമ്മതം മൂളുകയും ആയിരുന്നു.
തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച യുഡിഎഫ് – ആര്‍എംപി സഖ്യം മൂന്നു പഞ്ചായത്തുകളില്‍ ഭരണം പിടിച്ചിരുന്നു. ഏറാമല, ഒഞ്ചിയം, അഴിയൂര്‍ പഞ്ചായത്തുകളില്‍ യുഡിഎഫ്-ആര്‍എംപി സഖ്യത്തിനാണു ഭരണം. വടകര നഗരസഭ കൂടാതെ ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് വടകര മണ്ഡലം. വടകര നഗരസഭയും ചോറോട് പഞ്ചായത്തും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷമാണ് ഷാഫി പറമ്പിൽ എംപിക്കും വടകര നൽകിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വടകരയിൽ കെ കെ രമയെ അല്ലാതെ മറ്റൊരാളെ യുഡിഎഫ് പരിഗണിക്കുന്നതിനുള്ള സാധ്യതകൾ കുറവാണ്. സ്വാഭാവികമായും ഒരുപക്ഷേ യുഡിഎഫിന്റെ ഭാഗമായി തന്നെയാകും ആർഎംപിഐ തെരഞ്ഞെടുപ്പിൽ മത്സരിക്കുക. കഴിഞ്ഞ തവണ ഒരുമിച്ച് മത്സരിച്ചെങ്കിലും അവർ മുന്നണിയുടെ ഭാഗമായിരുന്നില്ല. എന്നാൽ വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമാകുന്നതിനുള്ള സാധ്യതകളാണ് കണ്ടുവരുന്നത്.
നിയമസഭയ്ക്ക് ഉള്ളിലും പുറത്തും സിപിഎമ്മിന് ഏറ്റവും അധികം പ്രതിരോധിലാക്കുന്ന എംഎൽഎയാണ് കെ കെ രമ. അതുകൊണ്ടുതന്നെ അവരെ ഏതു പരാജയപ്പെടുത്തുക എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ആ ലക്ഷ്യത്തിലേക്ക് എത്തുവാൻ വടകരയിൽ പാർട്ടി തന്നെ മത്സരിക്കണം എന്നാണ് സിപിഎം നേതാക്കളുടെ ആഗ്രഹം. ഘടക കക്ഷിയുടെ കയ്യിലുള്ള സീറ്റ് തിരികെ ഏറ്റെടുത്ത് കരുത്തയായ ഒരു വനിതാ സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിക്കാനാണ് സിപിഎമ്മിന്റെ ലക്ഷ്യം.
അങ്ങനെ നോക്കുമ്പോൾ സിപിഎമ്മിന്റെ കണക്കുകൂട്ടലിൽ ഉള്ളത് യുവ വനിതാ പോരാളിയും മുൻ എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ടും നിലവിലെ ദേശീയ വൈസ് പ്രസിഡണ്ടുമായ അനുശ്രീയാണ്. കണ്ണൂർ രാഷ്ട്രീയത്തിൽ തുടങ്ങി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്ന യുവമുഖങ്ങളിൽ അനുശ്രീയെ ആർക്കും പ്രത്യേകം പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. എസ്എഫ്ഐ എന്ന സംഘടന അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്തായിരുന്നു അനുശ്രീ ആ സംഘടനയെ നയിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറിയായിരുന്ന പി എം ആർഷോ എസ് എഫ് ഐയ്ക്ക് വരുത്തിവെച്ച നാണക്കേടും മാനക്കേടും ചെറുതായിരുന്നില്ല.
സംഘടനാ കാലത്ത് ദീർഘനാളത്തോളം ആർഷോ ജയിലിൽ പോലുമായിരുന്നു. ആ കാലത്തെല്ലാം സംഘടനയെ കരുത്തോടെ നയിച്ചത് അനുശ്രീ എന്ന പെൺ പോരാളിയായിരുന്നു. ആർഷോ ക്രിമിനൽ കേസുകളിൽ തുടർച്ചയായി പ്രതിയായതും പിന്നീട് നീണ്ടകാലത്തോളം ജയിലിൽ ആയതും എസ്എഫ്ഐക്ക് ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. എന്നാൽ ആ സമയത്തൊന്നും അനുശ്രീ എന്ന എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഒളിച്ചോടുകയായിരുന്നില്ല ചെയ്തിരുന്നത്. തന്റെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കും പാർട്ടിക്കും എതിരെ ഉയർന്നുവന്ന എല്ലാ ആരോപണങ്ങളിലും കൃത്യമായ മറുപടി അനുശ്രീക്ക് ഉണ്ടായിരുന്നു.
ആർഷോ ജയിലിൽ തുടരുമ്പോൾ ആയിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഉൾപ്പെടെ എസ്എഫ്ഐ പ്രതിസ്ഥാനത്തേക്ക് എത്തുന്നത്. വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസ് അക്രമിക്കപ്പെടുന്നതും ആർഷോയുടെ അസാന്നിധ്യത്തിൽ തന്നെയായിരുന്നു. അപ്പോഴും ആ പ്രതികൂല സാഹചര്യങ്ങൾ ഒക്കെയും ക്രിയാത്മക സമീപനങ്ങളിലൂടെ ആയിരുന്നു അനുശ്രീ നേരിട്ടത്. പിണറായി സ്വദേശിനിയായ അനുശ്രീ മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ ഏരിയ കമ്മിറ്റിയിലെ അംഗം കൂടിയാണ്. ചുരുക്കിപ്പറഞ്ഞാൽ പിണറായി വിജയന്റെ എല്ലാ ആശിർവാദങ്ങളോടെയും ആണ് അനുശ്രീ കേരള രാഷ്ട്രീയത്തിലേക്ക് ജ്വലിക്കുവാൻ ഒരുങ്ങുന്നതെന്ന് സാരം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ സംഘടനാ പ്രവര്‍ത്തനം തുടങ്ങിയ അനുശ്രീ കേരളത്തില്‍ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റാകുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയാണ്. അനുശ്രീയിലൂടെ വടകര കൈലൊതുക്കുവാൻ കഴിയുമെന്ന് സിപിഎം ഉറച്ചു വിശ്വസിക്കുന്നു.