ഇന്നലെയുണ്ടായ പാക് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ടർ ചാനൽ നടത്തിയ റിപ്പോർട്ടിംഗ് രീതിക്കെതിരെ വിമർശനവുമായി എം പി എ എ റഹീം. റിപ്പോർട്ട് ചെയ്തു ഭീതി വിതയ്ക്കരുതെന്നും ഔദ്യോഗിക സ്ഥിരീകരണമില്ലാതെയുള്ള വിവരങ്ങൾ പരത്തി പരിഭ്രാന്തി വിതയ്ക്കരുതെന്നുമായിരുന്നു എ എ റഹീം പ്രതികരിച്ചത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്നതായിരുന്നു റിപ്പോർട്ടർ ടി വി യുടെ വാർത്താ ബ്രേക്കിങ് . എന്തെങ്കിലും വസ്തുതയുണ്ടോ എന്നറിയാൻ അധികൃതരോട് തിരക്കി,അവർ വാർത്ത തള്ളിക്കളഞ്ഞു,15മിനിറ്റിനകം ബോർഡിങ് ആരംഭിക്കും എന്നറിയിച്ചു. എന്നാൽ ഈ സമയം എയർപോർട്ടിലുണ്ടായിരുന്ന നിരവധി മലയാളികൾ ഇതേ സമയം പരിഭ്രാന്തരാകുന്നത് നേരിൽ കണ്ടു എന്നും ഫേസ്ബുക് കുറിപ്പിലൂടെ എം പി പ്രതികരിച്ചു. വ്യാജ വാർത്തകളും,ഉദ്വേഗ ജനകമായ റിപ്പോർട്ടിങ്ങും നടത്തി ദൂരെയുള്ള ഉറ്റവരുടെ കാര്യത്തിൽ അനാവശ്യമായ ആശങ്കയിൽ മലയാളികളെ തള്ളിവിടുകയാണ് നമ്മുടെ മാധ്യമങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി .
പോസ്റ്റിന്റെ പൂർണരൂപം…
ഇന്നലെ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് തിരിക്കുന്നതിനായി ഡൽഹി എയർപോർട്ടിൽ കാത്തിരിക്കുന്ന നേരത്താണ് റിപ്പോർട്ടർ ടി വി യുടെ വാർത്താ ബ്രേക്കിങ് “രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു”. എന്തെങ്കിലും വസ്തുതയുണ്ടോ എന്നറിയാൻ അധികൃതരോട് തിരക്കി,അവർ വാർത്ത തള്ളിക്കളഞ്ഞു,15മിനിറ്റിനകം ബോർഡിങ് ആരംഭിക്കും എന്നറിയിച്ചു.അപ്പോൾ എയർപോർട്ടിലുണ്ടായിരുന്ന നിരവധി മലയാളികൾ ഇതേ സമയം പരിഭ്രാന്തരാകുന്നത് നേരിൽ കണ്ടു.എല്ലാവരുടെയും ബന്ധുക്കളുടെ ഫോൺവിളികൾ… എന്റെ വിമാനത്തിലേയ്ക്ക് പോകുമ്പോൾ കേരളത്തിലെ മറ്റൊരു പൊതുപ്രവർത്തകനെ കണ്ടു.അദ്ദേഹം പൂനയിലേയ്ക്ക് വിമാനം കയറാൻ നിൽക്കുകയാണ്.അദ്ദേഹത്തിനും ബന്ധുക്കളുടെ ഫോൺ വിളികൾ.. ഞങ്ങളുടെ വിമാനം കൃത്യ സമയത്തു തന്നെ നിറയെ യാത്രക്കാരുമായി പറന്നുയർന്നു.പുലർച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങി. ലാൻഡ് ചെയ്തുടനെ ഫോണിൽ ഒരു സുഹൃത്തിന്റെ വാട്സ് അപ്പ് സന്ദേശം. അദ്ദേഹത്തിന്റെ ബന്ധുക്കൾ അടങ്ങിയ ഒരു സംഘം കശ്മീരിൽ പെട്ടുപോയിരുന്നു. അവരെക്കുറിച്ചുള്ള ആശങ്കയാണ് ചാറ്റിൽ. മറുപടി ടെക്സ്റ്റ് ചെയ്തു.വിമാനത്തിൽ ആയിരുന്നതിനാൽ ആണ് സന്ദേശം കാണാത്തത് എന്ന് പറഞ്ഞപ്പോൾ അയാൾ ആശ്ചര്യത്തോടെ ചോദിക്കുകയാണ് “അപ്പോൾ വിമാനമൊക്കെ ഇപ്പോഴും സർവീസ് നടത്തുന്നുണ്ടോ എന്ന്??” മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പരിഭ്രാന്തിയിൽ പുലർച്ചെ 2:45 നും ഉണർന്നിരിക്കുന്ന അനേകം മലയാളികളിൽ ഒരാളായിരുന്നു അദ്ദേഹം. വ്യാജ വാർത്തകളും,ഉദ്വേഗ ജനകമായ റിപ്പോർട്ടിങ്ങും നടത്തി ദൂരെയുള്ള ഉറ്റവരുടെ കാര്യത്തിൽ അനാവശ്യമായ ആശങ്കയിൽ മലയാളികളെ തള്ളിവിടുകയാണ് നമ്മുടെ മാധ്യമങ്ങൾ. എയർപോർട്ടുകൾ അടച്ചു എന്ന വാർത്ത യുടെ പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്താതെ യാത്രക്കാരുടെ ഫോൺ വിളികൾ ആയിരുന്നു എന്ന് അവിടുത്തെ ജീവനക്കാർ എന്നോട് പറഞ്ഞു.തുടർന്നുള്ള മണിക്കൂറുകളിൽ യാത്ര നിശ്ചയിച്ചിരുന്ന ആളുകളുടെ ഉറക്കം കെടുത്തിയ വാർത്തയുടെ impact. തീരുന്നില്ല, വിമാനത്താവളത്തിന് പുറത്ത് വന്നപ്പോൾ തിരുവനന്തപുരത്തെ വളരെ പ്രധാനപ്പെട്ട ഒരു യുവ സംരംഭകൻ പുറത്തു നിൽക്കുന്നു.ഡൽഹിയിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ജി എം ഉൾപ്പെടെയുള്ള ജീവനക്കാർ ഈ വിമാനത്തിൽ ഉണ്ടായിരുന്നു.