തിരുവനന്തപുരം:157 പേർകൂടി പരിശീലനം പൂർത്തിയാക്കി എക്സൈസ് സേനയുടെ ഭാഗമായെന്ന് മന്ത്രി എം.ബി. രാജേഷ്. വിവിധ ജില്ലകളില്‍ നിയമനം ലഭിച്ച 84 എക്സൈസ് ഇൻസ്പെക്ടർമാരുടെയും 59 സിവിൽ എക്സൈസ് ഓഫീസർമാരുടെയും 14 വനിത സിവിൽ എക്സൈസ് ഓഫീസർമാരുടെയും പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി.
എക്സൈസ് അക്കാദമിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ എക്സൈസ് ഇൻസ്പെക്ടർമാർ പരിശീലനം പൂർത്തിയാക്കി ഇറങ്ങിയ ബാച്ചാണ് ഇത്. ഏറ്റവും കൂടുതൽ വനിതകൾ പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്നതും ഇപ്രാവശ്യമാണ്. 84 ഓഫീസർമാരിൽ 14 പേർ വനിതകളാണ്. അതിനു പുറമെയാണ് 14 വനിതാ സിവിൽ എക്സൈസ് ഓഫീസർമാർ. ആകെ 28 വനിതകൾ ഇന്ന് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി മാറിയെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് സേന വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ഇത്രയും പേർ പരിശീലനം പൂർത്തിയാക്കി ഇറങ്ങുന്നത്. ആ വെല്ലുവിളികൾക്ക് അനുസരിച്ച് ഉയർന്ന് പ്രവർത്തിക്കാനും ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റാനും കേരള എക്സൈസ് സേനക്ക് കഴിയുന്നു എന്ന് എല്ലാവരും അംഗീകരിക്കുകയും കൂടി ചെയ്യുന്ന സന്ദർഭമാണിതെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് സേനക്ക് ഈ വെല്ലുവിളികളെ നേരിടാൻ കാര്യക്ഷമമായി നേതൃത്വം കൊടുത്ത എക്സൈസ് കമ്മീഷണർ എഡിജിപി മഹിപാൽ യാദവിനെ മന്ത്രി അഭിനന്ദിച്ചു. കമീഷണർ എന്ന നിലയിൽ വലിയ വെല്ലുവിളികൾ നേരിട്ട കാലഘട്ടത്തിൽ എക്സൈസ് സേനയെ കാര്യക്ഷമമായി ശരിയായ വഴിയിൽ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.
പരിശീലനത്തിന്റെ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സേനാംഗങ്ങള്‍ക്ക് മന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. തൃശൂര്‍ എക്‌സൈസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന പരേഡിൽ എക്സൈസ് കമീഷണർ മഹിപാൽ യാദവ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ കെ. പ്രദീപ്കുമാർ എന്നിവരും സല്യൂട്ട് സ്വീകരിച്ചു. ജനപ്രതിനിധികള്‍, മറ്റു വകുപ്പുകളിലേയും എക്‌സൈസ് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.