ന്യൂഡല്‍ഹി: പാകിസ്താനെതിരെയുള്ള തിരിച്ചടി ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി മുന്‍ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെ. പാകിസ്താനിലെ ഭീകരാക്രമണ കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് ഒന്നും അവസാനിച്ചിട്ടില്ലെന്നും പടം ഇനിയും ബാക്കിയാണെന്നുള്ള അര്‍ത്ഥത്തിലാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.
പുലർച്ചെ 1.44 ഓടെയായിരുന്നു ഇന്ത്യൻ സൈന്യം പാകിസ്താന് തിരിച്ചടി നൽകിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തിൽ ലഷ്കർ, ജെയ്ഷ താവളങ്ങൾ തകർത്തിരുന്നു. പാക് മേഖലകളിലെ ഒമ്പതിടങ്ങളിലായിരുന്നു സൈന്യം തിരിച്ചടി നൽകിയത്. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ, 9 ഭീകര കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തതായി അറിയിച്ചു.
കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷന്‍ സിന്ദൂര്‍. സാധാരണ ജനങ്ങള്‍ക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും വിശദീകരിച്ചു.