സംസ്ഥാനത്ത് യുഡിഎഫിന്റെ ഭാഗമായി നിൽക്കുന്ന ഫോർവേഡ് ബ്ലോക്ക് യുഡിഎഫിന് പുറത്തേക്കെന്ന് സൂചന. ദീർഘകാലമായി ഫോർവേഡ് ബ്ലോക്ക് യുഡിഎഫിന്റെ ഭാഗമാണ്. തീവ്ര ഇടതു സ്വഭാവമുള്ള സംഘടന ഒരിക്കലും കോൺഗ്രസിന്റെയോ, യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെയോ സ്വഭാവത്തിന് ചേർന്ന രാഷ്ട്രീയ പാർട്ടി ഒന്നുമല്ല. അങ്ങനെ പറയുമ്പോൾ, ഇടത് ആശയങ്ങളോട് ആത്മാർത്ഥത ഉള്ള കൂട്ടരാണെന്ന് ചിന്തയൊന്നും വേണ്ടെന്ന് താനും. പറയുമ്പോൾ ഇടതെന്നു പറയുമെങ്കിലും, എല്ലാ അർത്ഥത്തിലും വലതു സ്വഭാവങ്ങളാണ് നേതാക്കൾ പിന്തുടരുന്നത്. ജി ദേവരാജൻ തന്നെയാണ് എത്രയോ കാലങ്ങളായി ആ പാർട്ടിയുടെ നേതാവ്. അധികാരം മറ്റാർക്കും പകുത്തു നൽകുവാൻ ആഗ്രഹിക്കാത്ത ഒരാളാണ് ദേവരാജൻ.
എല്ലാകാലത്തും ഒരു രാഷ്ട്രീയ പാർട്ടി തന്നിൽ നിറഞ്ഞുനിൽക്കണമെന്ന സ്വാർത്ഥ മനോഭാവമാണ് അദ്ദേഹത്തെ നയിക്കുന്നത്. സ്വന്തം നേട്ടങ്ങൾക്കപ്പുറത്തേക്ക് പാർട്ടിയുടെ വളർച്ച അദ്ദേഹത്തിനു മുന്നിൽ ഘടകമേയല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം പാർട്ടിക്കാർ തന്നെ ദേവ രാജനെതിരെ രംഗത്തുവന്നിരുന്നു. ദീർഘ കാലത്തെ കാത്തിരിപ്പിനു ശേഷം ആയിരുന്നു കഴിഞ്ഞതവണ ഒരു സീറ്റ് പാർട്ടിക്ക് ലഭിച്ചത്. എന്നാൽ ദേവരാജൻ ആ അവസരം കളഞ്ഞു കുളിച്ചെന്ന അഭിപ്രായമാണ് പൊതുവേ മറ്റ് നേതാക്കൾക്കുള്ളത്. ദേവരാജനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് സംസ്ഥാന കൗൺസിൽ യോഗം കേന്ദ്ര കമ്മിറ്റിയോട് ശുപാർശ ചെയ്യുകപോലുമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് ഫോർവേഡ് ബ്ലോക്കിനായിരുന്നു യുഡിഎഫ് ആദ്യം സീറ്റ് നൽകിയത്.
പിണറായി വിജയനെതിരെ ജി ദേവരാജൻ മത്സരിക്കണമെന്നായിരുന്നു യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെയും ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനം. എന്നാൽ, മത്സരിക്കാൻ ജി ദേവരാജൻ തയാറായില്ല. ഇതോടെ അവസാന നിമിഷം കണ്ണൂർ ഡിസിസി സെക്രട്ടറി സി രഘുനാഥനെ കോൺഗ്രസ് മത്സരരംഗത്തേക്ക് ഇറക്കുകയായിരുന്നു. ദേവരാജന്‍റെ നിലപാട് പാർട്ടി തീരുമാനത്തെ അട്ടിമറിക്കുന്നതും പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കുന്നതാണെന്നും സംസ്ഥാന കൗൺസിൽ യോഗം അന്ന് വിലയിരുത്തിയിരുന്നു. അതേസമയം, തവണ ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി ദേവരാജൻ സ്ഥാനമേറ്റപ്പോൾ അത് സ്വഭാവമുള്ള രാഷ്ട്രീയ പാർട്ടികൾ ഐക്യപ്പെടേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയുള്ള പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്തെ ഇടതുപക്ഷ പാർട്ടികൾ ഒന്നിച്ച് ഒരു പ്ലാറ്റ്ഫോമിൽ വരേണ്ടത് ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
പ്രത്യേകിച്ച്, രാജ്യത്ത് ഇടതുപക്ഷത്തിന്റെ സ്ഥാനം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇടതുചിന്താഗതിയുള്ള കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പാർട്ടികൾ ഐക്യത്തോടെ നിന്നാൽ അത് എല്ലാവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. ദേശീയ പ്രതിപക്ഷവേദിയിയിൽ ഇടതുപാർട്ടികൾ ഒരുപക്ഷമായി നിൽക്കുന്നത് കൂടുതൽ സീറ്റുകൾ ലഭിക്കാനും പാർട്ടികളെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ കുറെ നാളുകളായി സിപിഎമ്മിനെതിരെ ഒരക്ഷരം പോലും മിണ്ടാൻ മടി കാട്ടുന്ന നേതാവ് കൂടിയാണ് ദേവരാജൻ. അതായത് അത്രമേൽ വിധേയത്വം സിപിഎമ്മിനോട് വെച്ചുപുലർത്തുന്ന സ്വഭാവക്കാരനെന്ന് സാരം. ഇടതുപക്ഷ സംഘടനയായ ഫോർവേഡ് ബ്ലോക്ക് ഇടതുചേരി വിട്ട് യുഡിഎഫിന്റെ ഭാഗമാകുന്നത് 2017ലാണ്. എല്‍ഡിഎഫില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഫോര്‍വേഡ് ബ്ലോക്ക് യുഡിഎഫിനൊപ്പം ചേര്‍ന്നത്.
യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റികളിലും പ്രചരണ പ്രവര്‍ത്തനങ്ങളിലുമെല്ലാം ഫോര്‍വേഡ് ബ്ലോക്കിനും ഇപ്പോള്‍ ഇടമുണ്ട്. നിർണായകമായ പല തീരുമാനങ്ങളും യുഡിഎഫ് സ്വീകരിക്കുമ്പോൾ ദേവരാജന്റെയും ഫോർവേഡ് ബ്ലോക്കിന്റെയും അഭിപ്രായങ്ങളെയും നേതൃത്വം കാതോർക്കാറുണ്ട്. കേരളത്തില്‍ യുഡിഎഫ് ഘടക കക്ഷിയായ ഫോര്‍വേഡ് ബ്ലോക്ക് ത്രിപുര, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇടതു മുന്നണിയിലാണ്. കേരളത്തിലെ പാർട്ടിക്ക് സംഘടനാപരമായി വളർച്ച ഒന്നുമില്ലെന്ന വിലയിരുത്തൽ യുഡിഎഫിലെ മറ്റ് പാർട്ടികൾക്കും കോൺഗ്രസ് നേതൃത്വത്തിനും ഉണ്ട്. അതുകൊണ്ടുതന്നെ നിയമസഭാ സീറ്റ് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടാൽ നൽകുവാനുള്ള സാധ്യത നന്നേ കുറവാണ്. ദേവരാജന് മത്സരിക്കുവാൻ വേണ്ടി തന്നെ വിജയം ഉറപ്പുള്ള ഏതെങ്കിലും ഒരു സീറ്റ് ആവശ്യപ്പെടുവാനാണ് ഫോർവേഡ് ബ്ലോക്ക് ആലോചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ മണ്ഡലങ്ങളാണ് പ്രധാനമായും ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെടുവാൻ സാധ്യതയുള്ള മണ്ഡലങ്ങൾ. എന്നാൽ ഈ രണ്ടു മണ്ഡലങ്ങളും കോൺഗ്രസ് ഫോർവേഡ് ബ്ലോക്കിന് നൽകുവാനുള്ള സാധ്യതകൾ കുറവാണ്. ഇതോടെയാണ് യുഡിഎഫ് വിട്ട് ഇടതു ചേരിയിലേക്ക് തിരികെ പോകുവാനുള്ള തന്ത്രങ്ങൾ ഫോർവേഡ് ബ്ലോക്കും ദേവരാജനും മെനയുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതായും അറിയുന്നു.
അതേസമയം പ്രവർത്തനം ഇല്ലാതെ പിരിവും മറ്റുമായി മുന്നണിക്ക് ബാധ്യതയായ ഫോർവേഡ് ബ്ലോക്ക് പുറത്തേക്ക് പോയാലും പ്രശ്നങ്ങളില്ലെന്ന നിലപാടിലാണ് യുഡിഎഫ് നേതൃത്വം. ഒരു ശല്യം ഒഴിഞ്ഞുപോകുമെന്ന് നിലയിലാണ് ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നത്. മറ്റ് പ്രബല ഘടകകക്ഷികൾക്കും ഫോർവേഡ് ബ്ലോക്കിനോട് അത്ര താല്പര്യമില്ലാത്ത മട്ടുമാണ്. അതേസമയം, അണികളും പ്രവർത്തനവും ഇല്ലാത്ത ഫോർവേഡ് ബ്ലോക്കിനെ ഇടതുപക്ഷം ഏറ്റെടുക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.