തിരുവനന്തപുരം: ആൻ്റിബയോട്ടിക് അമിതോപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി സർക്കാർ. ആന്റിബയോട്ടിക് ഉപയോഗം വിലയിരുത്തി അവയ്ക്ക് പ്രത്യേക കളർകോഡ് നൽകാനാണ് നീക്കം. ആശുപത്രിക്കുള്ളിലെയും അവരുടെ സേവന പരിധിയിൽവരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലുമാണ് നീക്കം നടത്തുന്നത്.
മൂന്നുമാസത്തിനകം ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് കീഴിലെ ആശുപത്രികൾ ഇതു നടപ്പാക്കണമെന്നാണ് നിർദേശം. ആന്റിബയോട്ടിക് ഉപയോഗം കുറച്ചതിന് നിശ്ചിത മാർക്കിൽ അധികം നേടുന്ന ആശുപത്രികൾക്ക് ഉയർന്ന റാങ്ക് ആയ ‘ഇളം നീല’ കോഡ് നൽകും.
മാർക്ക് കുറയുന്നതനുസരിച്ച് കടുംനീല, പച്ച, മഞ്ഞ, പിങ്ക് എന്നിങ്ങനെയാകും തുടർന്നുള്ള നിറങ്ങൾ. ഡിസംബറോടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.