ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ജമ്മു കശ്മീരിൽ അതിർത്തി ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ജമ്മു കശ്മീരിൽ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തിഗ്രാമങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ ഡെലിവറികൾ താൽക്കാലികമായി റദ്ദുചെയ്തു. പാകിസ്ഥാനിൽ നിന്ന് 532 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഇവിടുത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ അവധി റദ്ദ് ചെയ്യ്തു. പഠാൻകോട്ട്, അമൃത്‌സർ, ജലന്തർ, ഹോഷിയാർപുർ, മൊഹാലി, ഗുരുദാസ്പുർ, ചണ്ഡിഗഡ് എന്നീ ജില്ലകളിൽ രാത്രി വൈദ്യുതി വിഛേദിക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും.
ഇനിയൊരു അറിയിപ്പ് വരുന്നതുവരെ നേരിട്ടു ക്ലാസുകൾ നടത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ ഡെലിവറികൾ റദ്ദ് ചെയ്തു. 1,000 കിലോമീറ്ററിലധികം പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ശ്രീഗംഗാനഗർ ബിക്കാനിർ, ജോധ്പുർ, ജയ്സൽമേർ, ബാർമർ എന്നീ അതിർത്തി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബാർമറിലും ജയ്സൽമേറിലും, ജോധ്പുരിലും രാത്രി മുതൽ വൈദ്യുതി മുടങ്ങും. ബിക്കാനിറിലും ശ്രീഗംഗാനഗറിലും പടക്കങ്ങളും ഡ്രോൺ പറത്തലും നിരോധിച്ചിട്ടുണ്ട്. ഗംഗാനഗറിൽ രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ബിക്കാനിർ, കിഷൻഗഡ്, ജോധ്പുർ വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. പാക്കിസ്ഥാനുമായി കര, കടൽ അതിർത്തികൾ പങ്കിടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇവിടുത്തെ തീരദേശങ്ങളിലെ ജനങ്ങൾക്ക് അതീവ ജാഗ്രതാനിർദേശമാണ് നൽകിയിട്ടുള്ളത്. പോലീസ് ഉദ്യേഗസ്ഥരുടെ അവധികൾ റദ്ദ് ചെയ്തു. ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക ജില്ലകളിൽ തീരദേശഗ്രാമങ്ങളിലും ബോട്ട് ലാൻഡിങ് പോയിന്റുകളിലും പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ രക്തവും അടിയന്തര മരുന്നുകളും സംഭരിക്കാനും പമ്പുകളോടു ഇന്ധനം നിറച്ചുവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി.