വാഷിംഗ്ടണ്‍: 1984ലെ സിഖ് വിരുദ്ധ കലാപം ഉള്‍പ്പെടെ ചരിത്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്ത തെറ്റുകളുടെ ഉത്തരവാദിത്തം താനേറ്റെടുക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ പബ്ലിക്ക് അഫയേഴ്‌സില്‍ ചോദ്യോത്തര സെഷനിലാണ് പരാമർശം.
ഇന്ത്യയിലെ പോരാട്ടം ഒരു സിഖുകാരന് തലപ്പാവ് ധരിക്കാനും ഗുരുദ്വാരയില്‍ പോകാനും അനുവാദമുണ്ടോ എന്നതിനെ കുറിച്ചാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ മുന്‍നിര്‍ത്തി ഒരു സിഖ് വിദ്യാർത്ഥി ചോദിക്കുകയായിരുന്നു. അനന്ദ്പൂര്‍ സാഹിബ് പ്രമേയം വിഭജന സ്വഭാവമുള്ളതാണെന്ന് പറഞ്ഞതും സിഖ് വിരുദ്ധ കലാപത്തില്‍ കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ടവരെ സംരക്ഷിച്ചതിനെ കുറിച്ചും വിദ്യാർത്ഥി ചോദിച്ചു. സജ്ജന്‍കുമാര്‍, കെപിഎസ് ഗില്‍ എന്നിവരെ മുന്‍നിര്‍ത്തിയും വിമര്‍ശനമുണ്ടായി. സിഖുകാരുമായി അനുനയത്തിന് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുണ്ടോയെന്നും ചോദ്യമുണ്ടായി. ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചത്.
സിഖുകാർ എന്തിനെയെങ്കിലും ഭയക്കുന്നുണ്ടെന്ന് താൻ കരുതുന്നില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി. ‘‘നേരത്തേ ഞാൻ നടത്തിയ പരാമർശത്തിൽ ഉദ്ദേശിച്ചത്, സ്വന്തം മതം പിന്തുടരാൻ മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒരു ഇന്ത്യയാണോ നമുക്കാവശ്യം എന്നതായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളെ സംബന്ധിച്ചിടത്തോളം, ഈ പറഞ്ഞതിൽ ഭൂരിഭാഗം കാര്യങ്ങളും സംഭവിച്ചത് ഞാനിവിടെ ഇല്ലാതിരുന്ന സമയത്താണ്. എന്നാൽ കോൺഗ്രസ് പാർട്ടിക്ക് അതിന്റെ ചരിത്രത്തിലുടനീളം സംഭവിച്ച എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. എൺപതുകളിൽ സംഭവിച്ചത് തെറ്റായിരുന്നുവെന്ന് ഞാൻ പരസ്യമായിത്തന്നെ സമ്മതിച്ചിട്ടുണ്ട്. സുവർണക്ഷേത്രത്തിൽ ഞാൻ ഒട്ടേറെത്തവണ പോയിട്ടുണ്ട്. ഇന്ത്യയിലെ സിഖ് സമൂഹവുമായി വളരെ നല്ല ബന്ധമാണ് പുലർത്തുന്നതും” രാഹുൽ ഗാന്ധി പറഞ്ഞു.