ന്യൂഡല്‍ഹി: പാകിസ്ഥാന് തിരിച്ചടി തുടര്‍ന്ന് ഇന്ത്യ.ചെനാബ് നദിയിലെ ബഗ്ലിഹര്‍ ഡാമിന്റെ ഷട്ടറുകള്‍ താഴ്ത്തിയതിനു പിന്നാലെ സലാല്‍ അണക്കെട്ടിന്റെ ഷട്ടറുകളും പൂര്‍ണമായി അടച്ചിരിക്കുകയാണിപ്പോള്‍. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സേനാ വിഭാഗങ്ങളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചു പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു ചര്‍ച്ച നടത്തി.
തുടര്‍ച്ചയായ 11ാം ദിവസവും നിയന്ത്രണരേഖയില്‍ പ്രകോപനം തുടര്‍ന്ന പാക്കിസ്ഥാന്‍ ഇന്നലെ എട്ടിടങ്ങളിലാണ് വെടിവയ്പ് നടത്തിയത്. ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. കശ്മീരിലെ പൂഞ്ചിലെ വനമേഖലയില്‍ ഭീകരരുടെ ഒളിത്താവളത്തില്‍നിന്ന് സുരക്ഷാസേന സ്‌ഫോടകവസ്തുക്കളും വയര്‍ലെസ് സെറ്റുകളും കണ്ടെത്തി.
ജല ഉപയോഗവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനുമായി ഉണ്ടായിരുന്ന കരാറുകള്‍ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ മരവിപ്പിച്ചതിന്റെ തുടര്‍ച്ചയായിട്ടാണ് ചെനാബിലെ ജലം നിയന്ത്രിച്ചുള്ള ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാനിലെ കാര്‍ഷിക മേഖലയെ ഇതു കാര്യമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍. നേരത്തെ കരാര്‍ നിലനിന്നിരുന്ന ഘട്ടത്തില്‍ വേനല്‍ക്കാലത്തും ഡാമിന്റെ ഷട്ടറുകള്‍ അടയ്ക്കാന്‍ അനുവദിച്ചിരുന്നില്ല. ഷട്ടറുകള്‍ അടച്ചതോടെ ജമ്മുവിലെ രസായി ജില്ലയില്‍ ഉള്‍പ്പെടെ ജലത്തിന്റെ അളവു ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
സലാല്‍, ബഗ്ലിഹര്‍ ഡാമുകളുടെ അടിത്തട്ടിലെ ചെളിയും മണലും അവശിഷ്ടവുമെല്ലാം നീക്കം ചെയ്ത് സംഭരണ ശേഷി കൂട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സവാല്‍കോട്ടിലെ 1856 മെഗാവാട്ട് വൈദ്യുത പദ്ധതി, കിര്‍ത്തായ്, പാകല്‍ ദൂള്‍ അണക്കെട്ടുകള്‍ എന്നിവയുടെ നിര്‍മാണം വേഗത്തിലാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.