ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.
ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ, ബിസിസിഐയോ ഐപിഎല്‍ ഭരണസമിതിയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ധരംശാലയില്‍ നടന്ന പഞ്ചാബ് കിങ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
ജമ്മുവിലും പത്താന്‍കോട്ടിലും അപായ സൈറണ്‍ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുന്‍നിര്‍ത്തി മത്സരം ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം പാകിസ്താനിലെ റാവൽപിണ്ടിയിൽ സ്റ്റേഡിയത്തിന് സമീപത്തായി നടന്ന സ്ഫോടനത്തെ തുടർന്ന് പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ വേദി മാറ്റാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. മത്സരത്തിന് തൊട്ടു മുൻപാണ് സ്ഫോടനമുണ്ടായത്.