ഏതൊരു ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പഹൽഗാമിൽ പാകിസ്ഥാൻ ഭീകരവാദികൾ വിനാശം വിതച്ച ഭൂമികയിൽ, ജീവനും ജീവിതവും നഷ്ടപ്പെട്ടവർക്ക് നീതി നൽകുവാൻ നമ്മുടെ സൈന്യത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. കാടടച്ചുള്ള തിരിച്ചടി ഒന്നുമല്ല രാജ്യം നൽകിയത്, മറിച്ച് പഴുതുകൾ അടച്ചുള്ള പ്രതിരോധമായിരുന്നു രാജ്യം തീർത്തത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരിന്റെ’ സൂത്രധാരൻ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം എടുത്തു പറയേണ്ടതാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി ഏതു തരത്തിലായിരിക്കണമെന്നു തീരുമാനിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നത് അജിത് ഡോവലാണ്. അജിത് ഡോവലിന്‍റെ ഔദ്യോഗിക ജീവിതം മുഴുവൻ സാഹസികവും അദ്ഭുതകരമായ രഹസ്യാന്വേഷണ കൗതുകങ്ങളും നിറഞ്ഞതാണ്. പഞ്ചാബ് അമൃതസറിലെ സുവർണക്ഷേത്രം കയ്യടക്കിയ ദിവസങ്ങളിലാണ് അജിത് ഡോവലെന്ന സാഹസികനായ ഓഫിസറുടെ ധൈര്യം രാജ്യം തിരിച്ചറിയുന്നത്.
ഭീകരവാദികളുടെ ഇടയിലേക്ക് ഇദ്ദേഹം ഓട്ടോഡ്രൈവറുടെ വേഷത്തിൽ കടന്നുചെന്നു. താനൊരു പാക്കിസ്ഥാൻ ചാരനാണെന്ന് ഖാലിസ്ഥാൻ വാദികളെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. ക്ഷേത്രത്തിനുള്ളിലെ ഭീകരരുടെ രഹസ്യങ്ങൾ ചോർത്തി സേനയ്ക്കു നല്‍കി. ധീരമായ ഈ സേവനത്തിന് രാജ്യം അജിത്തിന് കീര്‍ത്തിചക്ര നല്‍കി ആദരിച്ചരുന്നു. കാണ്ഡഹാർ വിമാനം റാഞ്ചലിലും ഇറാഖിൽ ഇന്ത്യൻ നഴ്സുമാരെ ഐഎസ് ബന്ദികളാക്കിയപ്പോഴും ഭീകരന്മാരുമായി സംസാരിക്കാൻ ഇന്ത്യ നിയോഗിച്ചത് അജിത് ഡോവലിനെ തന്നെയായിരുന്നു. 2016ല്‍ ഉറി ഭീകരാക്രമണത്തിനു ഉചിതമായ മറുപടി നൽകാൻ പ്രധാനമന്ത്രി ഡോവലിനെയാണ് ദൗത്യമേൽപ്പിച്ചത്. നിയന്ത്രണരേഖയിൽനിന്നു രണ്ടു കിലോമീറ്റർവരെ ഉള്ളിൽ കടന്ന് നമ്മുടെ സൈന്യം ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തപ്പോള്‍ വിജയം കണ്ടത് ഡോവിലിന്‍റെ കൃത്യമായ രൂപരേഖകളായിരുന്നു. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന ഡോവലിന്‍റെ ചരടുവലികള്‍ ഇന്ത്യന്‍ സൈന്യത്തിനു എന്നും മുതല്‍ക്കൂട്ടായിരുന്നു. പാക്കിസ്ഥാനെ, അവരുടെ പാളയത്തിലെത്തി ആക്രമിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ വീരഗാഥയോടൊപ്പം അജിത് ഡോവലിന്റെ പേരും തങ്കലിപികളിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എത്രയോ മനുഷ്യരാണ് നാം ഉറങ്ങിക്കിടക്കുമ്പോഴും നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ഉണർന്നിരിക്കുന്നത്. രാജ്യം ഭരിക്കുന്നവരുടെയും പല തീരുമാനങ്ങൾ നടപ്പാക്കുന്നവരുടെയും രാഷ്ട്രീയത്തോട് യോജിപ്പില്ലെങ്കിലും ഇത് വിമർശനങ്ങൾക്കുള്ള സമയമല്ലെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. നാം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നമ്മുടെ രാഷ്ട്രത്തിനും സൈന്യത്തിനും ഒപ്പം ഉറച്ചുനിൽക്കേണ്ട സമയമാണിത്. ഇന്ത്യ എന്ന ഏക വികാരത്തിൽ ഒരേ മനസ്സോടെ നമുക്ക് മുന്നേറാം.