തൃശൂർ: പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് സുരേഷ് ഗോപി. നിരന്തരം രാജ്യത്തെ ദ്രോഹിക്കുന്ന ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്. ഇനി ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഇതിൽ താക്കീത് നൽകുന്നതിലൂടെ ആവർത്തിക്കില്ല എന്ന ഉറപ്പാണ് നൽകുന്നത്. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാനായെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനുമുമ്പും ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് നിരന്തരമായ അവസാനം ഉണ്ടാകണം. അതിലേക്ക് തന്നെയാണ് ഈ സ്ട്രൈക്ക് വഴി ശ്രമം നടന്നത്. നിലവിൽ ഡൽഹിയിലേക്ക് അടിയന്തരമായിട്ട് എത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡൽഹിയിൽനിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയതിനേയും സുരേഷ് ഗോപി പ്രശംസിച്ചു. തൃശൂരിൽ പൂരം സിന്ദൂരം തൊടുമ്പോൾ സേനയുടെ നീക്കം ഇന്ത്യയുടെ ആത്മാഭിമാനം സിന്ദൂരം തൊട്ട നിമിഷമാണെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കി.