കോട്ടയം:തിരുവാതുക്കൾ സ്വദേശി വിജയകുമാറിനെയും ഭാര്യ മീര വിജയകുമാറിനെയും കൊലപ്പെടുത്തിയത് അമിത് ഉറാങ്ങ് തനിച്ചെന്ന് സ്ഥിതീകരിക്കാവുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. അമിത് കൊല നടത്താനായി വീട്ടിലേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആറുമായി മടങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
കൊലപാതകം ഒറ്റയ്ക്കാണ് ചെയ്തതെന്നും തന്റെ കുടുംബം തകർത്തതിന്റെ വൈരാഗ്യമാണ് കാരണമെന്നും അമിത് പോലീസിന് മൊഴി നൽകി. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന വിജയകുമാറിന്റെ പരാതിയിൽ അമിത്തിനെ പോലീസ് പിടികൂടുന്ന സമയത്ത് തന്റെ ഭാര്യ ഗർഭിണിയായിരുന്നു. അറസ്റ്റിന്റെ വിവരം അറിഞ്ഞതോടെ ഭാര്യ ഇയാളെ ഉപേക്ഷിച്ചു. തുടർന്ന് അമിത് ജയിലിലായിരുന്ന കാലത്ത് ഭാര്യയുടെ ഗർഭം അലസുകയും ചെയ്തിരുന്നു. തന്റെ ജീവിതം ഇല്ലാതാക്കിയത് വിജയകുമാർ ആണെന്ന വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്.
കൊലപാതകം നടത്തുന്ന ദിവസം രാത്രി 12.35ന് വിജയകുമാറിന്റെ വീടിന്റെ പിൻഭാഗത്തേക്ക് പോകുമ്പോൾ അമിത് മുഖം മറച്ചിരുന്നില്ല. എന്നാൽ കൊലപാതകം നടത്തിയ ശേഷം പുലർച്ചെ 3.43 ന് തിരികെ എത്തുമ്പോൾ അമിത് തുണി ഉപയോഗിച്ചു മുഖം മറച്ചിട്ടുണ്ട്. ഇതിനുശേഷമാണ് കയ്യിൽ ഉണ്ടായിരുന്ന ഡിവിആർ വീടിന്റെ പിൻഭാഗത്തുള്ള തോട്ടിലേക്ക് എറിഞ്ഞത്.