കോഴിക്കോട്: കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് പെൺകുട്ടിയുടെ മൊഴി. അസം സ്വദേശിയായ യുവാവാണ് പതിനേഴുകാരിയെ പ്രണയം നടിച്ചു കേരളത്തിലെത്തിച്ചത്. ലോഡ്ജിൽ നിന്ന് രക്ഷപെട്ട പെൺകുട്ടി പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
15,000 രൂപ മാസശമ്പളത്തിൽ ജോലി നൽകാമെന്നു പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ കോഴിക്കോടെത്തിച്ചത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നെന്നും പതിനേഴുകാരി പറഞ്ഞു. സ്ഥിരമായി മുറി പൂട്ടിയിട്ടാണ് ഇയാൾ പുറത്തുപോവുന്നത്. ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും മൊഴിയിലുണ്ട്.
ഒരാഴ്ച മുൻപ് മുറിതുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയസമയത്താണ് പെൺകുട്ടി രക്ഷപ്പെട്ടത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേക്ഷണം ആരംഭിച്ചു.