വയനാട്: കെപിസിസി നേതൃമാറ്റ ചർച്ചകളിൽ രണ്ടുദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ട് നീങ്ങുക എന്നും മുരളീധരൻ വ്യക്തമാക്കി. കെപിസിസി അധ്യക്ഷപദവിയിൽ നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് മുരളീധരന്റെ പ്രതികരണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിമർശനത്തെ മുരളീധരൻ പിന്തുണച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത് ശരിയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ചർച്ചകൾ അനാവശ്യമാണെന്നും മുരളീധരൻ പറഞ്ഞു. കോണ്‍ഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വിമർശനം ഉന്നയിച്ചിരുന്നു. ഞങ്ങൾ മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും യുവാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കൾ കാണിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുത്. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലേയോ എന്നതിൽ വ്യക്തത വരുത്തണം. വരാൻ പോകുന്നത് അങ്കണ്‍വാടി ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും ഓര്‍ക്കണം. യുവ നേതാക്കൾ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കളും കാണിക്കണം. മുതിർന്ന നേതാക്കൾ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നായിരുന്നു രാഹുലിന്റെ വിമർശനം.