സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ അന്തരിച്ചു. 59 വയസായിരുന്നു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളർന്ന് പോയത്. പിന്നീട് വീൽചെയറിലായിരുന്നു റാബിയയുടെ ജീവിതം.അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് റാബിയ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്.
റാബിയയുടെ ആത്മകഥയാണ് ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’. 2000 ലാണ് കാൻസർ രോഗം റാബിയയെ പിടികൂടിയത്. മാസങ്ങൾ നീണ്ട ചികിത്സ, കീമോതെറാപ്പി. റാബിയ വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തി. റാബിയയുടെ സാമൂഹ്യ സേവനപ്രവർത്തനങ്ങളുടെ മികവിൽ നിരവധി പുരസ്‌കാരങ്ങൾ ഇവരെ തേടിയെത്തിയിരുന്നു. 1993 ൽ നാഷണൽ അവാർഡ്, സംസ്ഥാന സർക്കാറിന്റെ വനിതരരത്നം അവാർഡ്, യുഎൻ ഇന്റർനാഷണൽ അവാർഡ്, മുരിമഠത്തിൽ ബാവ അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാർഡ് തുടങ്ങിയവ റാബിയയെ തേടി എത്തിയിട്ടുണ്ട്. 2002 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.