കൊച്ചി: രാജ്യത്ത് ഏതൊരു സാഹചര്യത്തെയും നേരിടാൻ ജനങ്ങളെ തയ്യാറെടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള മോക്ക് ഡ്രിൽ ഇന്ന് വൈകുന്നേരം നാല് മണിക്ക്. എറണാകുളം ജില്ലയിൽ നാലിടത്താണ് മോക്ക് ഡ്രിൽ നടത്തുന്നത്. കാക്കനാട് സ്ഥിതിചെയ്യുന്ന കളക്ടറേറ്റ്, മറൈൻഡ്രൈവ്, കൊച്ചിൻ ഷിപ്പിയാർഡ്, തമ്മനത്തെ ബിസിജി ടവർ എന്നിവിടങ്ങളിലാണ് ഇന്ന് മോക്ക് ഡ്രിൽ നടക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആയിരിക്കും മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
വൈകുന്നേരം നാല് മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. നാലുമണി മുതൽ 30 സെക്കൻഡ് അലർട്ട് സയറൺ മൂന്ന് പ്രാവശ്യം മുഴങ്ങും. 4.28 മുതൽ സുരക്ഷിതം എന്ന സൈറൺ 30 സെക്കൻഡ് മുഴുക്കുന്നതായിരിക്കും. ജനങ്ങൾ ഭയപ്പെടരുതെന്നും അധികൃതർ അറിയിച്ചു. മോക്ക് ഡ്രിൽ നടക്കുന്നതോടെ കണ്ട്രോൾ റൂമുകളുടെയും ഷാഡോ റൂമുകളുടെയും പ്രവർത്തനക്ഷമത പരിശോധിക്കുകയും പിഴവുകൾ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. വൈദ്യുത ബന്ധം, ഫോൺ കോളുകൾ തകരാറിലായ എന്തൊക്കെ ചെയ്യും തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ആയിരിക്കും മോക്ക് ഡ്രില്ലിലൂടെ പരിശോധിക്കപ്പെടുക.
ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകണം. സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും പ്രഥമ ശുശ്രൂഷ കിറ്റുകൾ തയ്യാറാക്കണം. മോക്ക് ഡ്രിൽ സമയത്ത് വീടുകളിലെ വെളിച്ചം ഓഫ് ആക്കണം (ബ്ലാക്ക് ഔട്ട്). വീടുകളിൽ നിന്നും വെളിച്ചം പുറത്തുപോകാതിരിക്കാൻ ജനലുകളിൽ കട്ടിയുള്ള കാർഡ്ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കുക.
കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളും പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളും ഉപയോഗിക്കരുത്. ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുതി ഉപകരണങ്ങൾ ഓഫാക്കുക എന്നതാണ് പ്രധാനമായ നിർദേശങ്ങൾ.