തിരുവനന്തപുരം: ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തെ ജനങ്ങളെ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാക്കുന്നതിനുള്ള മോക്ക് ഡ്രിൽ വൈകിട്ട് നാലിന് നടത്തും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സജ്ജീകരിച്ച കൺട്രോൾ റൂമുകളിലേക്ക് വ്യോമസേന നൽകുന്ന സന്ദേശത്തെ തുടർന്നായിരിക്കും സിവിൽ ഡിഫൻസ് സംവിധാനം സജീവമാകുന്നത്. അഗ്നിശമനസേനയ്ക്കാണ് ഡ്രില്ലിന്റെ ചുമതല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കളക്ടർ കൺട്രോളിങ് ഓഫീസറായും ജില്ല ഫയർ ഓഫീസർ നോടൽ ഓഫീസറായും പ്രവർത്തിക്കും.
എയർ വാണിംഗ് ലഭിക്കുന്നതോടെ ജില്ല ആസ്ഥാനങ്ങളിൽ സൈറൺ മുഴങ്ങും. മാളുകൾ, സിനിമ തിയേറ്ററുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലായിരിക്കും ഡ്രിൽ സംഘടിപ്പിക്കുക. അമേച്ചർ റേഡിയോ സ്റ്റേഷനുകൾ മാധ്യമങ്ങൾ എന്നിവരുടെ സഹകരണത്തോടെ ആശയവിനിമയം ശക്തമാക്കും.
ദീർഘമായ സൈറൺ അപായ മുന്നറിയിപ്പാണ്. ചെറിയ സൈറൺ സുരക്ഷിതമാണെന്ന സൂചനയും. ആവശ്യമെങ്കിൽ ആരാധനാലയങ്ങളിലെ അനൗൺസ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകണം. സ്കൂളുകളിലും, ബേസ്മെന്റുകളിലും, കമ്മ്യൂണിറ്റി ഹാളുകളിലും പ്രഥമ ശുശ്രൂഷ കിറ്റുകൾ തയ്യാറാക്കണം. മോക്ക് ഡ്രിൽ സമയത്ത് വീടുകളിലെ വെളിച്ചം ഓഫ് ആക്കണം (ബ്ലാക്ക് ഔട്ട്). വീടുകളിൽ നിന്നും വെളിച്ചം പുറത്തുപോകാതിരിക്കാൻ ജനലുകളിൽ കട്ടിയുള്ള കാർഡ്ബോർഡുകളോ കർട്ടനുകളോ ഉപയോഗിക്കുക.
കെട്ടിടങ്ങൾക്കുള്ളിൽ തന്നെ ഇരിക്കുക. വീടിനുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തുക. ജനാലകളുടെ സമീപം മൊബൈൽ ഫോണുകളും പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങളും ഉപയോഗിക്കരുത്. ബ്ലാക്ക് ഔട്ട് സൈറൺ കേൾക്കുമ്പോൾ തന്നെ ഗ്യാസ്/വൈദ്യുതി ഉപകരണങ്ങൾ ഓഫാക്കുക എന്നതാണ് പ്രധാനമായ നിർദേശങ്ങൾ.