കൊച്ചി: വേടനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വേടനെ വേട്ടയാടാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും തെറ്റ് പറ്റിയെന്ന് വേടന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേടൻ ഇടതുപക്ഷത്തിന്റെ കലാകാരനാണെന്നും, സര്‍ക്കാര്‍ നടപടി തിരുത്താനുള്ള അവസരമായി കണ്ടാല്‍ മതിയെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.
വേടന് സമൂഹത്തിന്റെ സംരക്ഷണമുണ്ടെന്നും മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസില്‍ വനം വകുപ്പ് സ്റ്റേ നീക്കുമോ എന്ന ചോദ്യത്തിന് തീരുമാനം എടുക്കേണ്ടത് വനം വകുപ്പാണെന്നും എം വി ഗോവിന്ദന്‍ മറുപടി നല്‍കി. അതേസമയം പുലിപ്പല്ല് കേസില്‍ വേടനെതിരായ സമീപനം ശരിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും പ്രതികരിച്ചു. വേടന്റെ കാര്യത്തില്‍ തിടുക്കപ്പെടാന്‍ കാരണം എന്തെന്ന് പരിശോധിക്കണമെന്നും തെറ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
വേടന്റെ അറസ്റ്റിലും തുടര്‍ നടപടിക്രമങ്ങളിലെ തിടുക്കം ചൂണ്ടിക്കാണിച്ച് വനം വകുപ്പിനെതിരെയും മന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. വേടന്റെ കേസിൽ വനം വകുപ്പ് മേധാവിയോട് മന്ത്രി റിപ്പോർട് തേടിയിരുന്നു. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുത്തേക്കും.