തിരുവനന്തപുരം: പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമനം. കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ സരിന് പ്രതിമാസം 80,000 രൂപ ശമ്പളത്തിലാണ് പുതിയ നിയമനം. കോണ്‍ഗ്രസ് വിട്ടെത്തുന്നവരെ കൈവിടില്ലെന്ന സന്ദേശമാണ് സിപിഐഎം നല്‍കുന്നത്.
പാര്‍ട്ടിയോടിടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്. നേരത്തെയും കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിലെത്തിയ നേതാക്കള്‍ക്ക് മികച്ച പദവികള്‍ നല്‍കിയിരുന്നു.
2007ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ സരിന്‍ 2008 ലാണ് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. അന്ന് 555ാം റാങ്ക് നേടിയ സരിന് ഇന്ത്യന്‍ അക്കൗണ്ടസ് ആന്‍ഡ് ഓഡിറ്റ് സര്‍വീസിലേക്ക് വഴി തുറന്നു. പിന്നീട് ജോലി ഉപേക്ഷിച്ചു രാഷ്ട്രീയത്തിലേക്കിറങ്ങി. സിവിൽ സർവീസിൽ നിന്നും രാഷ്ട്രീയത്തിൽ എത്തിയ സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഎം തീരുമാനം.