ഓപ്പറേഷൻ സിന്ദൂറിന്റെ പിന്നാലെ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. അതിർത്തി പ്രദേശങ്ങളിൽ ഇന്നും വെടിവെപ്പ് തുടരുകയാണ്.
ഇന്നലെ പൂഞ്ചിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചിരുന്നു . ലാൻസ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. പാക് പ്രകോപനം തുടർന്നാൽ തിരിച്ചടിക്കാൻ സുരക്ഷാ സേനക്ക് നിർദേശം നൽകി കരസേന മേധാവി.
ഇന്ത്യൻ ഓപ്പറേഷൻ സിന്ദൂറിൽ നടുങ്ങിയ പാകിസ്ഥാൻ കഴിഞ്ഞ ദിവസം നടത്തിയ ഷെല്ലാക്രമണത്തിൽ പ്രദേശവാസികളായ 15 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരുക്കേറ്റു. രണ്ട് സിആർപിഎഫ് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ജമ്മു കാശ്മീരിലെ വിവിധ ആശുപത്രികളിൽ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിൽ മേഖലയിലെ 5 ലധികം വീടുകൾ പൂർണമായി തകർന്നു. നിരവധി വീടുകൾക്ക് കേടുപാടുകളും സംഭവിച്ചു. സുരക്ഷയുടെ ഭാഗമായി പൂഞ്ച് , രജൗരി തുടങ്ങിയ അതിർത്തി അതിർത്തി പ്രദേശങ്ങളിൽ നിന്നും നൂറോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മാറ്റിപ്പാർപ്പിച്ച് അവർക്ക് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ജമ്മു കാശ്മീർ സർക്കാർ വ്യക്തമാക്കി.
അതേസമയം പാക്കിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ സൈന്യം കർശന സുരക്ഷ ഏർപ്പെടുത്തി.