ശ്രീനഗർ: ജമ്മുവിൽ പുലർച്ചെ വീണ്ടും പാകിസ്ഥാൻറെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായതായി റിപ്പോർട്ട്. പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു. പുലർച്ചെ നാല് മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കൃത്യമായി നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു.ജമ്മു കശ്മീർ അതിർത്തി മേഖലയിൽ പാകിസ്ഥാൻറെ ഡ്രോണുകൾ അടക്കം ഉപയോഗിച്ചുള്ള ആക്രമണം തുടരുകയാണ്. അതിനിടെ ആക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടതായും വിവരമുണ്ട്. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലാണ് ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.അതിനിടയിൽ രാജൗരിയിൽ വീണ്ടും പാകിസ്ഥാൻറെ കനത്ത ഷെല്ലാക്രമണം റിപ്പോർട്ട് ചെയ്തു. അതിർത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പാക് ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടിയാണ് നൽകികൊണ്ടിരിക്കുന്നത്.
പ്രകോപനം ഉണ്ടായാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ, അതിർത്തിയിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച സംഘത്തെയാണ് ബിഎസ്എഫ് പരാജയപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. പഞ്ചാബിലെ പത്താൻകോട്ട് സെക്ടറിൽ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാക് എയർഫോഴ്‌സ് ജെറ്റ് വെടിവച്ചിട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.