പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്ഥാന് നൽകിയ തിരിച്ചടിക്ക് ‘ഓപ്പറേഷൻ സിന്ദൂർ’ എന്നാണ് പേരിട്ടത്. ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളാണ് തകർക്കപ്പെട്ടത്. ഇതോടെ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് ലോകമെങ്ങും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ മുകേഷ് അംബാനിയുടെ റിലയൻസ്, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ട്രേഡ്മാർക്കിന് വേണ്ടി അപേക്ഷ നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ തങ്ങളുടെ അശ്രദ്ധ മൂലം സംഭവിച്ച പിഴവാണിതെന്നും ട്രേഡ്മാർക്ക് ആപ്ലിക്കേഷൻ പിൻവലിക്കുകയാണെന്നും റിലയൻസ് അറിയിച്ചിരിക്കുകയാണ്. ഒരു ജൂനിയറായ ജീവനക്കാരന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണിതെന്നാണ് റിലയൻസ് വിശദീകരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ എന്ന ഓപ്പറേഷന് ശേഷം അധികം വൈകാതെ റിലയൻസിന്റേത് അടക്കം 4 ട്രേഡ്മാർക്ക് അപേക്ഷകളാണ് ഈ പേരിന് വേണ്ടി സമർപ്പിക്കപ്പെട്ടത്. ഓപ്പറേഷൻ സിന്ദൂർ എന്ന നാമവുമായി ബന്ധപ്പെട്ട് മീഡിയ/എന്റർടെയിൻമെന്റ് സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുന്ന ‘Proposed to be used’ എന്ന വിഭാഗത്തിലാണ് അപേക്ഷകൾ സമർപ്പിക്കപ്പെട്ടത്.
ഇന്ത്യയിൽ മിലിട്ടറി ഓപ്പറേഷനുകളുടെ നാമങ്ങൾ ബൗദ്ധിക സ്വത്തവകാശത്തിൻ കീഴിൽ സംരക്ഷിക്കപ്പെടുന്നില്ല. പ്രതിരോധ മന്ത്രാലയം ഈ നാമം രജിസ്റ്റർ ചെയ്യുകയോ, വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇക്കാരണത്താൽ ട്രേഡ്മാർക്ക് ഫയലിങ്ങുകൾ സാധ്യമാണ്. നിയമപരമായി ചോദ്യം ചെയ്യപ്പെടാത്ത പക്ഷം ഓട്ടോമാറ്റിക്കായി ഇത്തരം ട്രേഡ്മാർക്ക് രജിസ്ട്രേഷനുകൾ തടസ്സപ്പെടില്ല.
‘ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം’ എന്ന നിലയിലാണ് ട്രേഡ്മാർക്ക് അനുവദിക്കുന്നത്. എന്നാൽ ഉദ്ദശ ലക്ഷ്യം, പൊതുജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട റിസ്ക്, ഏകതാനത, എതിർക്കുന്നവരുടെ വാദം മുതലായവയെല്ലാം പരിഗണിച്ചു മാത്രമേ ട്രേഡ് മാർക്കുകൾ അനുവദിക്കുകയുള്ളൂ.