സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സുരക്ഷ കൂട്ടി കേന്ദ്രം. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ വർധിപ്പിച്ചു. കേന്ദ്രത്തിൽ നിന്നും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അധിക സുരക്ഷ ഉണ്ടായിരിക്കും. ഇന്ത്യ – പാകിസ്താൻ സംഘർഷ സാഹചര്യം നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്
അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം സ്വീകരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങളിൽ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ ആണ് നിർദേശം. ഇതിന്റെ ഭാഗമായി 259 ഇടങ്ങളിൽ നാളെ മോക് ഡ്രിൽ നടത്തും.