തിരുവനന്തപുരം: എസ്എഫ്ഐ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ കേരളത്തില്‍ ഒരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണെന്നും പാർട്ടി ഇടപെട്ട് സംഘടന പിരിച്ചുവിടണമെന്നും വി ഡി സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം ബാര്‍ അസോസിയേഷന് പരിപാടിയിലും കൂടാതെ തിരുവനന്തപുരം യൂണിവേഴ്സിറ്റിയിലും എസ്എഫ്ഐ അതിക്രമമുണ്ടാക്കിയെന്നാണ് ആരോപണം.
സാമൂഹ്യവിരുദ്ധ പ്രസ്ഥാനമായി മാറിയിരിക്കുകയാണ് അവർ . കേരളാസര്‍വ്വകലാശാലയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുറത്തേക്ക് വന്ന പെണ്‍കുട്ടികള്‍ അടക്കമുള്ള കെഎസ് യു പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു എന്നും അവരെ രക്ഷിക്കാനെത്തിയ പൊലീസിനെയും ഉപദ്രവിച്ചു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുതലമുറയെ ക്രിമിനലുകൾ ആക്കി മാറ്റുകയാണ് സിപിഐഎം എന്നും വി ഡി സതീശൻ ആരോപിച്ചു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കളമശേരിയില്‍ പോളി ടെക്നിക് കോളേജിലും എവിടെ മയക്കുമരുന്ന് പിടിച്ചാലും എസ്എഫ് ഐ പ്രവര്‍ത്തകരുണ്ടാകും, എല്ലാ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഈ സംഘടനയുടെ പേരുണ്ടെന്നും സ്വന്തം സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥികളോട് നശിച്ചുപോകരുതെന്ന് പാർട്ടി പറയണമെന്നും വി ഡി സതീശന് കൂട്ടിച്ചേർത്തു.