ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായ ദി റസിഡന്റ് ഫ്രണ്ടിന്റെ തലവന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ പഠിച്ചിരുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ എംബിഎ പഠനത്തിന് ശേഷം കേരളത്തിൽ എത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കി.
പഠനത്തിന് വേണ്ടിയാണ് ഷെയ്ഖ് സജാദ് ഗുൽ കേരളത്തിലെത്തിയത്.
ശ്രീനഗറിൽ ലാബ് നടത്തുന്നതിനിടെയാണ് ലഷ്കറിന്‍റെ കീഴിലുള്ള ടിആർഎഫിൽ സജീവമായത്. മറ്റ് നിരവധി ഭീകരാക്രണങ്ങളിലും സജാദ് ഗുല്ലിന് പങ്കെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. 2022 ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തീവ്രവാദിയായി പ്രഖ്യാപിച്ച ഗുലിന് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. പഹൽഗാം ആക്രമണം ആസൂത്രണം ചെയ്തതിൽ ഇയാളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിരിക്കുന്നു.
സജ്ജാദ് അഹമ്മദ് ഷെയ്ഖ് എന്നും അറിയപ്പെടുന്ന ഗുൽ, പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ ലഷ്കർ ഇ തൊയ്ബയുടെ സംരക്ഷണയിൽ ഒളിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. 2020 മുതൽ 2024 വരെ മധ്യ, ദക്ഷിണ കശ്മീരുകളിൽ നടന്ന കൊലപാതകങ്ങൾ, 2023 ൽ മധ്യ കശ്മീരിൽ നടന്ന ഗ്രനേഡ് ആക്രമണങ്ങൾ, ബിജ്ബെഹ്ര, ഗഗാംഗീർ, ഗണ്ടർബാലിലെ ഇസഡ്-മോർ ടണൽ എന്നിവിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണങ്ങൾ എന്നിവയുൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകര പ്രവർത്തനങ്ങളുമായി അയാൾക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ.
ഭീകരവാദ സംഘടനയുടെ പ്രത്യക്ഷ പ്രവർത്തകനായിരിക്കെ ഡൽഹി പൊലീസ് സെപ്ഷ്യൽ സെൽ 2002ൽ നിസാമുദ്ദീൻ റയിൽവേ സ്റ്റേഷനിൽ നിന്ന് അഞ്ച് കിലോഗ്രാം ആർ ഡി എക്സുമായി പിടികൂടിയിരുന്നു. ഡൽഹിയിൽ സ്ഫോടനപരമ്പര നടത്താൻ ലക്ഷ്യമിട്ട് എത്തിയതായിരുന്നു എന്ന കേസിൽ പത്ത് വർഷത്തെ തടവിന് 2003 ഓഗസ്റ്റ് ഏഴിന് ഗുൽ ശിക്ഷിക്കപ്പെട്ടു.