കൊച്ചി: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം വർധിക്കുന്നു. ഈ വർഷം ഇതുവരെ ഒന്നരലക്ഷത്തിലധികം പേരാണ് തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയത്. തെരുവുനായകളുടെ ആക്രമണം വർധിക്കുന്നത് തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പടെ താളം തെറ്റിയെന്ന വസ്തുതയ്ക്ക് ഉദാഹരമാണ്. തെരുവുനായകളുടെ എണ്ണം പെരുകുന്നത് നിയന്ത്രിക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2020-ൽ 1,60,483 പേർക്കും 2021- ൽ 2,21,379 പേർക്കും തെരുവ് നായയുടെ കടിയേറ്റുവെന്നാണ് റിപ്പോർട്ട്. 2022- ൽ തെരുവുനായ ആക്രമണത്തിൽ വർധന ഉണ്ടായി. 2,88,866 പേരാണ് തെരുവുനായ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം 3 ലക്ഷം കടന്നു. ഇതോടൊപ്പം മരണസംഖ്യയിലും വർധന ഉണ്ടായി.തെരുവുമായ നിയന്ത്രണവും വന്ധ്യംകരണവും ഫലപ്രാപ്തിയിൽ എത്തിയില്ലെന്നതാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. തെരുവുനായകളുടെ വന്ധ്യംകരണം തദ്ദേശ വകുപ്പ് നേരത്തെ ആവിഷ്കരിച്ചതാണെങ്കിലും ഇപ്പോഴും അത് ഫലപ്രദമായില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 2021- ൽ 11 പേർക്കാണ് പേവിഷബാധയേറ്റ് ജീവൻ നഷ്ടമായത്. 2023-ൽ 25 പേരും 2024-ൽ 26 പേരും തെരുവുനായ ആക്രമണത്തെ തുടർന്ന് മരിച്ചെന്നാണ് റിപ്പോർട്ട്.