വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ഇന്ന് തുടങ്ങും.ഇന്ത്യന്‍ സമയം രാത്രി 8നാണ് ചടങ്ങുകള്‍ക്ക് തുടക്കമാവുക. വോട്ടവകാശമുള്ളവരില്‍ 133 കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക. 89 വോട്ട് ലഭിക്കുന്നയാളായിരിക്കും കത്തോലിക്ക സഭയുടെ അടുത്ത വലിയ ഇടയന്‍.
വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കര്‍ദിനാള്‍മാര്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ബലിയര്‍പ്പിക്കും. സാന്താ മാര്‍ത്ത അതിഥിമന്ദിരത്തിലേക്കു മടങ്ങുന്ന വോട്ടര്‍മാര്‍ ഇന്ത്യന്‍ സമയം 7.45ന് പോളീന്‍ ചാപ്പലിനു മുന്നില്‍ സകലവിശുദ്ധരുടെയും ലുത്തിനിയ ചൊല്ലിയും പരിശുദ്ധാരൂപിയുടെ വരവിനായുള്ള പ്രാര്‍ഥനാഗാനം ആലപിച്ചും സിസ്റ്റീന്‍ ചാപ്പലിലേക്കു നീങ്ങും.
ബൈബിളില്‍ തൊട്ടു സത്യംചെയ്ത ശേഷമാകും കര്‍ദിനാള്‍മാര്‍ വോട്ടെടുപ്പിന് തയ്യാറാകുക. ഇന്ന് ഒരു തവണയേ വോട്ടെടുപ്പുണ്ടാകു. അതില്‍ പാപ്പ തിരഞ്ഞെടുക്കപ്പെടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പകരം, ആരൊക്കെയാണു പരിഗണിക്കപ്പെടുന്നതെന്ന സൂചന കോണ്‍ക്ലേവ് അംഗങ്ങള്‍ക്കു ലഭിക്കാം. നാളെ മുതല്‍ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും 2 വീതം ആകെ 4 തവണ വോട്ടെടുപ്പുണ്ടാകും. 2013 ല്‍, രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.
ഇത്തവണ തിരഞ്ഞെടുപ്പു നീളുമെന്നു പ്രവചിക്കുന്നവര്‍ പല കാരണങ്ങള്‍ സൂചിപ്പിക്കുന്നു. ആദ്യമായാണ് 120ല്‍ ഏറെപ്പേര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്; എണ്ണത്തിലെ വര്‍ധന ഒരാള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നതു നീണ്ടുപോകാന്‍ കാരണമാകാം.അതേസമയം പുതിയ പാപ്പ എത്തരത്തിലുള്ള വ്യക്തിയാകണം എന്നതില്‍ ശക്തമായ കാഴ്ചപ്പാടുകള്‍ കര്‍ദിനാള്‍മാര്‍ക്കുണ്ട്. പലരും ഒത്തുതീര്‍പ്പുകള്‍ക്കു തയാറാകണമെന്നില്ല.എന്നാല്‍, കോണ്‍ക്ലേവ് നീണ്ടുപോകുന്നത് സഭയില്‍ ഭിന്നതയെന്ന പ്രതീതി സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ 3 ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നുമാണ് വിലയിരുത്തല്‍.