ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് 13 വർഷം. 2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ അക്രമരാഷ്ട്രീയത്തിന്റെ ഇരയായി മരിച്ചുവീഴുന്നത്. കൊലപാതക രാഷ്ട്രീയം ഇല്ലാതാകേണ്ടതിന്റെ ഓർമപ്പെടുത്തലാണ് ടി പിയുടെ ഓരോ ഓർമ ദിനവും.
കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം. 2012 മെയ് 4-ന് രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം ടി.പി.ചന്ദ്രശേഖരനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
ഇടത് ബദൽ ശക്തിപ്പെടുത്താൻ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ 2008 ലാണ് ആർ.എം.പി രൂപവത്കരിച്ചത്. പിന്നീട് ആർ.എം.പി ദേശീയ അടിസ്ഥാനത്തിൽ ആർ.എം.പി.ഐ ആയി. ടി.പിയുടെ ഓർമ പുതുക്കുമ്പോൾ ആർ.എം.പി.ഐയിലൂടെ ടി.പിയുടെ സഹധർമിണി കെ.കെ. രമ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് യാദൃച്ഛികമാണെങ്കിലും ആർ.എം.പി ഉയർത്തുന്ന രാഷ്ട്രീയം രമയിലൂടെയാണ് കേരളം ചർച്ച ചെയ്യുന്നത്.