കേരളത്തിലെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി റെയിൽവേ. ഈ സാങ്കേതിക നവീകരണം സെപ്റ്റംബറോടെ പൂർത്തിയാകും. 31 സ്റ്റേഷനുകളിൽ ഇതിനുള്ള നടപടി തുടങ്ങി. നിലവിലെ ശരാശരി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാണ്. ലൂപ് ലൈനുകളെ പ്രധാന ട്രാക്കുകളുടെ നിലവാരത്തിലേക്ക് ഉയർത്താൻ ആണ് റെയിൽവേ തീരുമാനം. നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കാൻ ചേർന്ന ഡിവിഷൻ തല യോഗത്തിലാണ് തീരുമാനം. പ്രധാന പാളത്തിൽനിന്ന് സ്റ്റേഷനിലേക്ക് തിരിഞ്ഞ് കയറുന്ന പാതയാണ് ലൂപ്‌ലൈൻ. ലൂപ് ലൈനിൽ സഞ്ചരിക്കുമ്പോൾ ട്രെയിനിന് വേഗം കുറവായിരിക്കും. നിലവിൽ വേഗം മണിക്കൂറിൽ 15 കിലോമീറ്റർവരെ എന്നത് 30 കിലോമീറ്ററായാണ് ഉയർത്തുക.തിരുവനന്തപുരവും കൊല്ലവും ഉൾപ്പെടെ വലിയ സ്റ്റേഷനുകളിൽ പ്രധാന പ്ലാറ്റ്ഫോമുകൾ പ്രധാന പാതകളുടെതന്നെ ഭാഗമാണ്. കായംകുളം, മാവേലിക്കര, ഓച്ചിറ, വർക്കല, കഴക്കൂട്ടം തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ലൂപ് ലൈനിലൂടെയാണ് പ്രധാന പ്ലാറ്റ്ഫോമിലെത്തുക