തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സംസ്ഥാന സർക്കാർ. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നൽകാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മെയ് മാസം പകുതിയോടെ പെൻഷൻ വിതരണം ആരംഭിക്കും. ഇതിനായി സർക്കാരിന് 1800 കോടി രൂപയോളം ആവശ്യമാണെന്നും ധനവകുപ്പ് പറയുന്നു.
രണ്ട് ഗഡു പെൻഷൻ ഒരുമിച്ചു നൽകുന്നതോടെ ഓരോ ഗുണഭോക്താവിനും രൂപ വീതം ലഭിക്കും. നേരത്തെ സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ അഞ്ച് ഗഡു പെൻഷൻ കുടിശികയായിരുന്നു. ഇത് സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. അതിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്യുകയും ചെയ്തു.
നിലവിൽ മൂന്ന് ഗഡുക്കളാണ് കുടിശികയുള്ളത്. ഇതിലൊരു ഗഡു കൂടി മേയ് മാസത്തെ പെൻഷനൊപ്പം വിതരണം ചെയ്യാനാണ് ധനവകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. 62 ലക്ഷത്തോളം പേർക്കാണ് സംസ്ഥാനത്ത് ഇപ്പോൾ ക്ഷേമ പെൻഷൻ ലഭിക്കുന്നത്. ഏപ്രിൽ മാസത്തെ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്‌തിരുന്നു.