ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇപ്പോൾത്തന്നെ ദുർബലമായ സുരക്ഷാ അന്തരീക്ഷത്തെ കൂടുതൽ ദുർബലപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണമെന്നും നയതന്ത്ര തലത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ശക്തമായത്. 26 വിനോദസഞ്ചാരികളെയാണ് തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനു പകരമായി ഇന്ത്യ ഇന്നലെ തിരിച്ചടിച്ചു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകളാണ് ഇന്ത്യ തകർത്തത്.