തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. കേസിന്റെ വിചാരണ തിങ്കളാഴ്ചയോടെ പൂര്‍ത്തിയായി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലുപേരെ കൊന്ന കേസില്‍ കേഡല്‍ ജെന്‍സന്‍ രാജയാണ് ഏകപ്രതി.
2017 ഏപ്രില്‍ ഒമ്പതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ തങ്കം, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. ആത്മാവിനെ മോചിപ്പിക്കാനുള്ള കേഡലിന്റെ ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേഡലിന് മാനസികപ്രശ്‌നമുണ്ടെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
2017 ഏപ്രിലിലാണ് നന്തന്‍കോട് ബെയില്‍സ് കോമ്പൗണ്ടില്‍ 117ല്‍ താമസിച്ചിരുന്ന റിട്ട . പ്രൊഫസര്‍ രാജ തങ്കം, ഭാര്യ ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള ആസ്ട്രല്‍ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
കൊലപാതകത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതി തിരിച്ചുവന്നപ്പോള്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പിടിയിലായത്. തനിക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് കേഡല്‍ കോടതിയില്‍ വാദിച്ചത്. കൊലപാതകം നടന്നപ്പോള്‍ താന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ആ സമയം ചെന്നൈയില്‍ അലഞ്ഞ് നടക്കുകയായിരുന്നുവെന്നും കേഡല്‍ വാദിച്ചു. എന്നാല്‍ ഈ വാദത്തിന് തെളിവില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.