പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പ്രത്യാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് തിരിച്ചടി. മൂത്ത സഹോദരി അടക്കം 10 കുടുംബാംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മസൂദ് അസര്‍ സ്ഥിരീകരിച്ചു. അസറിന്റെ അടുത്ത അനുയായികളായ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ സംസ്‌കാരം വൈകീട്ട് നാലിന് ബഹവല്‍പൂരില്‍ നടക്കുമെന്ന് മസൂദ് അസര്‍ വ്യക്തമാക്കി. മസൂദ് അസറിന്‍റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവനും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നാണ് പത്രകുറിപ്പിലുള്ളത്. അസറിന്‍റെ അടുത്ത അനുയായിയും അമ്മയും മറ്റു രണ്ട് കൂട്ടാളികളുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. പത്രകുറിപ്പില്‍ അസര്‍ ഇന്ത്യയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. എല്ലാ അതിരുകളും ലംഘിച്ച ക്രൂരതയാണ് ഇന്ത്യ നടത്തിയതെന്നും ഇനി ആരും കരുണ പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് അസറിന്‍റെ രോഷം.
മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭ ആഗോള കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളും ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ തലവനുമായ മൗലാന മസൂദ് അസറിന്റെ ബഹവല്‍പൂരിലെ വീടാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ജെയ്‌ഷെ ഹെഡ് ക്വാര്‍ട്ടേഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന ബഹവല്‍പൂരിലെ സബ്ഹാന്‍ അള്ള മസ്ജിദും ആക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ആരാണ് മസൂദ് അസർ?
പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കാശ്മീരിലെ ഒരു ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ് മസൂദ് അസർ.
പാകിസ്താനിലെ പഞ്ചാബിൽ 1968 ജൂലൈ 10 -ന് ജനിച്ച അസർ കറാച്ചിയിൽ പഠനം നടത്തിയശേഷം ഹർക്കത് ഉൽ അൻസറുമായി ബന്ധപ്പെട്ടു. പിന്നീട് ഇതിന്റെ നേതാവായ അസർ ആളെക്കൂട്ടുവാനും പണം ശേഖരിക്കുവാനും സാംബിയ, അബുദാബി, സൈദി അറേബിയ, മംഗോളിയ, ഇംഗ്ലണ്ട്, അൽബേനിയ എന്നിവിടങ്ങളിൽ എല്ലാം സന്ദർശനം നടത്തി.[5] 2019 -ലെ ഫുൽവാമ ആക്രമണത്തിന്റെയും പിന്നിൽ ജെയ്‌ഷെ മുഹമ്മദാണ്. തുടർന്ന് മസൂദ് പാകിസ്താനിൽ തന്നെയുണ്ടെന്നും വൃക്കകൾ തകരാറിലായി ആരോഗ്യപരമായി അയാൾ തീരെ അവശനാണെന്നും നിത്യവും ഡയാലസിസ് ചെയ്തു പാകിസ്താന്റെ സൈനിക ആശുപത്രിയിൽ ചികിൽസയിലാണെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
2016 -ലെ പഠാൻകോട്ട് ആക്രമണത്തെത്തുടർന്ന് പാകിസ്താൻ അധികാരികൾ ഇയാളെ തടങ്കലിൽ ആക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരെയുള്ള ഭീകരാക്രമണ ചരിത്രങ്ങൾ പരിശോധിക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും ആവശ്യമുള്ള കുറ്റവാളികളുടെ പട്ടികയിൽ ഉള്ള ആൾക്കാരിൽ ഒരാളാണ് മസൂദ് അസർ. മസൂദ് അസറിനെ തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനത്തെ ചൈന അന്ന് എതിർത്തിരുന്നു. ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികളിൽ ഏറ്റവും അപകടകാരിയാണ് മസൂദ് അസർ എന്നാണ് വിലയിരുത്തുന്നത്. 2016 ലെ പഠാന്‍കോട്ട് ആക്രമണം കൂടാതെ 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2005ലെ അയോധ്യ ആക്രമണം ഉള്‍പ്പടെ ഇന്ത്യയില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പുറകില്‍ മസൂദ് അസറിന്റെ സാനിധ്യം ഉണ്ടെന്നാണ് കരുതുന്നത്.
ഇന്ത്യയില്‍ ജയിലിലായിരുന്നു മസൂദ് അസറിനെ 1999 ല്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് മോചിപ്പിക്കുകയായിരുന്നു. അല്‍ഖ്വയ്ദയുടെയും താലിബാന്റെയും ഐ.എസ്.ഐയുടെയും പിന്തുണയോടെയാണ് കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ നടന്നതെന്നാണ് കരുതപ്പെടുന്നത്. അസറിന്റെ സഹോദരനായ അതര്‍ ഇബ്രാഹീമാണ് കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ നേത്യത്വം വഹിച്ചതെന്നും കരുതപ്പെടുന്നു. അസറും അതറും ഉള്‍പ്പടെയുള്ള ജെയ്‌ഷെ മുഹമ്മദ് നേതാക്കന്മാര്‍ക്ക് പാകിസ്താന്‍ ഭരണാധികാരികളുമായും അടുത്ത ബന്ധമുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം.