ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് നാളെ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് 133 കർദിനാളുമാരാണ് കോൺക്ലേവിന്റെ ഭാഗമാകുന്നത്. ഏറ്റവും കൂടുതൽ കർദിനാൾമാർ പങ്കെടുക്കുന്നുവെന്ന ചരിത്ര നേട്ടവും ഈ കോൺക്ലേവിന് സ്വന്തമാകും. കർദിനാളുമാരുടെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ പുതിയ മാർപാപ്പയാകും.കത്തോലിക്കാ സഭയുടെ 267-ാമത് പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിന് ഇനി മണിക്കൂറുകൾ മാത്രം. 120ലേറെ കർദിനാൾ വോട്ടർമാരുമായുള്ള ചരിത്രത്തിലെ ആദ്യ കോൺക്ലേവാണിത്. 71 രാജ്യങ്ങളിൽ നിന്നുള്ള 133 കർദിനാൾമാരിൽ 89 പേരുടെ പിന്തുണ കിട്ടുന്നയാൾ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകും.
പുതിയ പാപ്പയുടെ സ്ഥാനാരോഹണം മെയ് മൂന്നാം വാരം നടക്കുമെന്നാണ് പ്രതീക്ഷ.മെയ് ഏഴിന് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾമാർ പ്രത്യേക ദിവ്യബലിയിൽ പങ്കെടുക്കും. അതിനുശേഷം വോട്ടവകാശമുള്ളവർ മൈക്കലാഞ്ചലോയുടെ പെയിന്‍റിംഗിൽ മനോഹരമാക്കിയ സിസ്റ്റെയ്ൻ ചാപ്പലിലെ മേൽക്കൂരയ്ക്ക് താഴെ രഹസ്യ ബാലറ്റിനായി ഒത്തുചേരും. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിൽ നാല് ഇന്ത്യൻ കർദിനാൾമാർക്കും വോട്ട് ചെയ്യാൻ അർഹതയുണ്ട്. കോൺക്ലേവിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയാദ്രേ പരോളിൻ നേതൃത്വം നൽകും. പുതിയ മാർപാപ്പയെ പ്രഖ്യാപിക്കുക കർദിനാൾ ഡീക്കൻ ഡൊമിനിക് മാബെർട്ടിയാണ്