കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 പേർ മരിച്ച സംഭവത്തിൽ ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റെന്ന് റിപ്പോർട്ട്. അന്തരിച്ച ലീലയുടെ മരണകാരണമായത് ആനയുടെ ചവിട്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആനയുടെ ചവിട്ടേറ്റതിനെ തുടർന്ന് ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് ലീലയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആനകളെ എഴുന്നള്ളത്തിന് നിര്‍ത്തിയിരുന്നതിന് തൊട്ടടുത്ത് വന്‍ശബ്ദത്തോടെ പടക്കം പൊട്ടിച്ചതാണ് ആനകള്‍ വിരണ്ടോടാൻ കാരണമായത്. പിന്നീട് വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റും തിരിക്കുംതിരക്കിലും കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയില്‍ രാജന് (68) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.പീതാംബരന് എന്ന ആന വിരണ്ട് ഗോകുല്‍ എന്ന ആനയെ കുത്തുകയും തുടർന്ന് കുത്തേറ്റ ആന കമ്മിറ്റി ഓഫീസിനുമുകളിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു. പിന്നാലെ ഓഫീസ് തകര്‍ന്നു വീണു. ഓഫീസിനുള്ളില്‍ ആളുകളുണ്ടായിരുന്നത് പരിക്കേറ്റവരുടെ എണ്ണം കൂട്ടി. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ആനകളുടെ പുറത്ത് തിടമ്പേറ്റിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ആനപ്പുറത്തിരുന്ന ചിലര്‍ ചാടി രക്ഷപ്പെട്ടു. എന്നാൽ ഇറങ്ങാന്‍ സാധിക്കാത്ത രണ്ടുപേരുമായി ആന ദീര്‍ഘനേരം ഓടി.ക്ഷേത്രത്തിലേക്കുള്ള വരവിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ ആന വിരണ്ടതാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആനകളെ തളച്ചത് ഏറെനേരത്തെ പ്രയത്നം കൊണ്ടാണ്. രാത്രി പതിനൊന്ന് മണിയോടെ വിരണ്ട ആനകളില്‍ ഒന്നിനെ ഗുരുവായൂര്‍ ആനക്കോട്ടയില്‍ തിരിച്ചെത്തിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ആനയെ ശുശ്രൂഷിക്കുന്നതിനും തുടര്‍ചികിത്സയുടെ കാര്യങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നതിനും ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ കൊയിലാണ്ടിയിലെത്തിയിരുന്നു.