കൊച്ചി: മൂന്ന് വയസ്സുകാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ 10 മിനിറ്റോളം വീണുകിടന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്നയാൾ. മാലിന്യക്കുഴിക്ക് നാലടിയോളം താഴ്ചയുണ്ടായിരുന്നു. കുട്ടിയെ പുറത്തടുത്ത ഉടൻ തന്നെ സിപിആർ കൊടുത്തു. മാലിന്യം നിറഞ്ഞ വെള്ളം പുറത്തുവന്നു. ഉടനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ഡൊമസ്റ്റിക് ആഗമന ടെര്മിനലിനടുത്ത് വെച്ച് അപകടം ഉണ്ടായത്.
രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു കുട്ടി. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് കളിക്കുകയായിരുന്നു റിദാൻ മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ കളിച്ചുകൊണ്ടിരിക്കെ കാണാതായതോടെയാണ് മാതാപിതാക്കൾ സിയാൽ സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായത്തോടെ സിസിടിവി ക്യാമറ പരിശോധിച്ചത്. അപ്പോഴാണ് കുട്ടി കുഴിയിൽ വീണെന്ന് മനസ്സിലായത്. അപ്പോഴേക്കും പൊലീസും കാർഗോ ജീവനക്കാരും എത്തി ഉടൻ കുട്ടിയെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടം സംഭവിച്ചതെന്നാണ് സിയാൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. എന്നാൽ കുഴി എന്തുകൊണ്ട് മൂടിയിട്ടില്ല എന്ന ചോദ്യവും ഉയരുന്നു. ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുമില്ല.