പി.ആർ.സുമേരൻ
‘പാഷാണം ഷാജി’ കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്ന ഈ പേര് ഇന്ന് ഒരാളുടെ വിളിപ്പേര് മാത്രമല്ല. കഷ്ടപ്പാടുകള്‍ താണ്ടിവന്ന ഒരു ചെറുപ്പക്കാരന്റെ തലവര മാറ്റിയെഴുതിയ പേര് കൂടിയാണ്. നാളുകള്‍ക്ക് മുമ്പ് സാജു നവോദയ ഒരു മിമിക്രി കലാകാരനായിരുന്നു. ഇപ്പോള്‍ മലയാളസിനിമയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ്. പല വേഷപ്പകര്‍ച്ചകള്‍ ഈ കലാകാരനുണ്ട്.
ജീവിക്കാന്‍ വേണ്ടി ചെയ്യാത്ത ജോലികള്‍ ഒന്നുമില്ല. പക്ഷേ ജീവിക്കാനുള്ള പെടാപ്പാടുകള്‍ക്കിടയിലും തന്റെ കലയോടുള്ള ഇഷ്ടം മാത്രം കൈവിട്ടില്ല. പട്ടിണിയും പരിവട്ടവുമായി അലഞ്ഞു നടന്നപ്പോഴും കലാബോധമാണ് ആ ചെറുപ്പക്കാരനെ മുന്നോട്ട് നയിച്ചത്. ഒടുവില്‍ മോഹിച്ചതെല്ലാം നേടിയെടുത്തു.

ത്യാഗത്തിന്റെയും സഹനത്തിന്റെയും നിറം മങ്ങിയ ഓര്‍മ്മകള്‍കൂടി ഇന്ന് സാജു നവോദയയുടെ ജീവിതത്തിലുണ്ട്. വിട്ടുവീഴ്ചയില്ലാതെ ജീവിതവുമായി മല്ലിട്ടത്തിന്റെ വിജയഗാഥ കൂടിയാണ് പാഷാണം ഷാജി എന്ന കലാകാരന്റെ ഇപ്പോഴത്തെ സംതൃപ്ത ജീവിതം. താന്‍ കടന്നുവന്ന ജീവിത വഴികളിലേക്ക് സാജു നവോദയ വീണ്ടും തിരിഞ്ഞുനോക്കുന്നു.
കുറച്ചുകാലങ്ങളായി സാജുവിന് കൈനിറയെ സിനിമയാണ്. അതുകൊണ്ടുതന്നെ നല്ല തിരക്കോടു തിരക്ക്. അല്പം വിശ്രമിക്കാന്‍ പോലും സമയം കിട്ടാറില്ല. ഞാന്‍ വലിയ ദൈവവിശ്വാസിയൊന്നുമല്ല. എല്ലാ ദൈവങ്ങളെയും പ്രാര്‍ത്ഥിക്കാറുണ്ട്. എല്ലാം ദൈവത്തിലര്‍പ്പിച്ച് മാത്രം ചെയ്യുകയാണ് പതിവ്. സ്ഥിരമായി അമ്പലങ്ങളില്‍ പോകുകയോ പ്രാര്‍ത്ഥിക്കുകയോ ഒന്നും ശീലമില്ല.
സമയം കിട്ടുമ്പോള്‍ അല്പനേരം ക്ഷേത്രങ്ങളില്‍ പോകാന്‍ ശ്രമിക്കും അത്രമാത്രം.’ സാജു പറഞ്ഞു. ഒന്നുമില്ലാതിരുന്ന കാലത്ത് ദൈവം മാത്രമായിരുന്നു തുണ. വളരെയധികം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു എന്റെ ജീവിതം. അച്ഛനും അമ്മയും കര്‍ഷകത്തൊഴിലാളികളായിരുന്നു. ഉദയംപേരൂര്‍ നടക്കാവിനടുത്താണ് എന്റെ വീട്.

ഞങ്ങള്‍ പത്ത് മക്കളായിരുന്നു. അച്ഛനും അമ്മയ്ക്കും കൂലിപ്പണിയാകുമ്പോള്‍ പത്ത് മക്കളെ വളര്‍ത്താനുള്ള ബുദ്ധിമുട്ട് ഊഹിക്കാവുന്നല്ലേയുള്ളൂ? പറഞ്ഞാല്‍ തീരില്ല അത്രമാത്രം ദുരിതമായിരുന്നു അച്ഛനും അമ്മയും അനുഭവിച്ചത്. പക്ഷേ ബുദ്ധിമുട്ടുകള്‍ സഹിച്ചാണെങ്കിലും മക്കളെയെല്ലാവരെയും നല്ല രീതിയില്‍ തന്നെയാണ് വളര്‍ത്തിയത്.
അത്യാവശ്യം എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം നല്കി. എല്ലാവരും പരസ്പരം സ്നേഹത്തോടെ കഴിയാനും പഠിപ്പിച്ചു. ഒന്നോര്‍ത്തു നോക്കൂ. പത്ത് മക്കളുണ്ടെങ്കിലും ഞങ്ങളൊരിക്കലും ഒരു കാര്യത്തിനും വഴക്ക് കൂടിയിട്ടില്ല. കുട്ടിക്കാലത്തെ സ്നേഹവും ബഹുമാനവും ഇന്നും ഞങ്ങള്‍ക്കുണ്ട്. മൂത്ത ചേട്ടന് അച്ഛന്റെ സ്ഥാനമായിരുന്നു. ഞങ്ങളെയെല്ലാം നോക്കി വളര്‍ത്തുന്നത് ചേട്ടനായിരുന്നു. ഇപ്പോള്‍ ഒരു വീട്ടില്‍ രണ്ട് കുട്ടികളുണ്ടെങ്കില്‍ പോലും തമ്മിലടിയാണ്.
തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്ക്. അച്ഛനും അമ്മയും പിള്ളേരെക്കൊണ്ട് പൊറുതിമുട്ടും. ഇതോര്‍ക്കുമ്പോള്‍ എനിക്ക് ചിരി വരും. ഞങ്ങളന്ന് ഒരു കാര്യത്തിനും തമ്മിലടിച്ചിട്ടില്ല. കാരണം ഇപ്പോള്‍ പിള്ളേര്‍ക്ക് എല്ലാ സുഖ സൗകര്യങ്ങളുമുണ്ട്. സമയത്തിന് ആഹാരവും അങ്ങനെയെല്ലാമെല്ലാം. ഞങ്ങള്‍ക്ക് സമയത്തിന് പോയിട്ട് വിശപ്പിനുപോലും പലപ്പോഴും ആഹാരം ഉണ്ടായിട്ടില്ല. പട്ടിണിയും വിശപ്പുമെല്ലാം അറിഞ്ഞ് തന്നെയാണ് ഞങ്ങളെ അച്ഛനും അമ്മയും വളര്‍ത്തിയത്.

അതുകൊണ്ടുതന്നെ മറ്റുള്ളവരെ സഹായിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. ഇപ്പോള്‍ സിനിമയില്‍ നിന്ന് തെറ്റില്ലാത്ത വരുമാനമുണ്ട്. എന്നെക്കൊണ്ട് കഴിയുന്ന സഹായം ഞാന്‍ കുടുംബത്തിന് വേണ്ടി ചെയ്യുന്നുണ്ട്. അച്ഛന് എല്ലാവരെയും സഹായിക്കുന്ന മനസ്സുള്ളയാളായിരുന്നു.
വീടിനടുത്തുള്ളവര്‍ക്ക് നല്ല സഹായിയായിരുന്നു. പത്ത് മക്കളുള്ളതുകൊണ്ട് അച്ഛനെ അഞ്ഞൂറാന് എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഞങ്ങളെയെല്ലാവരും അഞ്ഞുറാന്റെ മക്കളേ എന്നാണ് തമാശയ്ക്ക് വിളിക്കുന്നത്. വീടിൻ്റെ പ്രദേശം മുഴുവനും ചതുപ്പ് നിലമായിരുന്നു. പുഴയും തോടുമെല്ലാമുണ്ടായിരുന്നു. ഒരു ചെറിയ പറമ്പ് അച്ഛനും അമ്മയും അദ്ധ്വാനിച്ചുണ്ടാക്കിയതാണ്.

ഞാന്‍ പഠിച്ചത് നടക്കാവിലെ ജൂനിയര്‍ ബേസിക് സ്ക്കൂള്. അവിടെ ഒന്നുമുതല്‍ നാല് വരെ പഠിച്ചു. അഞ്ച് മുതല്‍ പത്ത് വരെ പഠിച്ചത് തൊട്ടടുത്തുള്ള ഉദയംപേരൂര്‍ എസ്.എന്‍.ഡി.പി എച്ച് എസ് എസിലാണ്. ശരിക്കും പറഞ്ഞാല്‍ എന്നെ കലാരംഗത്തേക്ക് പിടിച്ചുയര്‍ത്തുന്നതില്‍ രണ്ട് സ്ക്കൂളുകളും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അദ്ധ്യാപകരെല്ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
സ്കൂൾ ജീവിതം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പഠിക്കുമ്പോള്‍ നാടകത്തിനും മിമിക്രിക്കുമെല്ലാം ഞാന്‍ മുന്നിലുണ്ടാവും. കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ സ്ക്കൂളും അദ്ധ്യാപകരും ഒട്ടേറെ സഹായിച്ചിട്ടുണ്ട്. വീടിനടുത്തുള്ള സ്ക്കൂളായതുകൊണ്ട് എനിക്ക് പ്രത്യേക പരിഗണനയായിരുന്നു.

എല്ലാവരെയും നല്ല പരിചയം. കൂടാതെ ചേട്ടന്മാരും ചേച്ചിമാരും സ്ക്കൂളില്‍ കൂടെയുണ്ട്. അതിന്റെയൊരു ഗമയും ധൈര്യവും കൂടിയുണ്ട്. പിന്നെ കൂട്ടുകാരുമായുള്ള അടിപിടിയും കശപിശയും എന്നുമുണ്ടാകും. സ്ക്കൂളിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് അന്നത്തെ ഉപ്പുമാവിന്റെ രുചിയാണ്.
ഈ സ്ക്കൂളില്‍ നിന്ന് കുറെ ഉപ്പുമാവ് ഞാന്‍ തിന്നിട്ടുണ്ട്. സ്ക്കൂളിനടുത്താണ് അമ്പലം. ഇവിടെ വെച്ചാണ് എന്റെ പല സഹോദരങ്ങളുടെയും വിവാഹം. അങ്ങനെ പല തരത്തിലുള്ള ഓര്‍മ്മകള്‍ എനിക്കുണ്ട്. കുട്ടിക്കാലത്ത് കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന ഓര്‍മ്മകള്‍ എത്ര പ്രായം ചെന്നാലും മനസ്സില്‍നിന്ന് മായില്ല.
ദൈവത്തിന് മൂത്രം കൊടുത്ത ജീവിയാണ് ഓന്തെന്ന് അന്നത്തെക്കാലത്ത് പറഞ്ഞുകേട്ടിട്ടുണ്ട്. അക്കാലത്ത് ഓന്തിനെ തല്ലിക്കൊന്നതിന് കൈയ്യും കണക്കുമില്ല. എന്തുമാത്രം തുമ്പികളെയാണ് തുമ്പച്ചെടി കൊണ്ട് അടിച്ചുകൊന്നിട്ടുള്ളത്. കണ്ടത്തിലും തോട്ടിലും നീന്തി നടക്കുന്നതും പുളിയും പേരക്കയും മാങ്ങയുമെല്ലാ പറിച്ചു തിന്നുന്നതും എല്ലാം ഇപ്പോഴും മനസ്സിലുണ്ട്.
എന്റെ തലമുറയില്‍ പെട്ടവര്‍ക്ക് മാത്രമേ ഇത്തരം ഓര്‍മ്മകള്‍ ഉണ്ടാവുകയുള്ളൂ. ഇപ്പോഴത്തെ കുട്ടികളോടിതു പറഞ്ഞാല്‍ അവര്‍ നമ്മളെ കളിയാക്കും. സ്ക്കൂളിനടുത്ത് ഒരു ചേച്ചിയുണ്ട്. തിലോത്തമ ചേച്ചി. ആ ചേച്ചിയെ പരിചയപ്പെട്ടില്ലെങ്കില്‍ എന്റെ കഥ പൂര്‍ത്തിയാകില്ല. എന്നെക്കണ്ടാല്‍ ആദ്യം ഒറ്റയടി തരും. എന്നിട്ടാണ് ചേച്ചി വിശേഷം ചോദിക്കുന്നത്.

തൊട്ടടുത്തുള്ള നൃത്തവിദ്യാലയം ചൂണ്ടിക്കാണിച്ച് സാജു പറഞ്ഞു. അവിടെ വെച്ചാണ് ഞാന്‍ ആദ്യമായി രശ്മിയെ പരിചയപ്പെടുത്തത്. പരിചയം പിന്നീട് പ്രണയവും വിവാഹവുമായി മാറി. ഞങ്ങളെ ഒന്നിപ്പിക്കുന്നതില്‍ ഈ ചേച്ചി ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷമിച്ച നാളുകളില്‍ സാന്ത്വനവും സ്നേഹവും നല്കി സഹായിച്ചു.
സ്വന്തമായി ഒരു ജോലിയുമില്ലാതെ മിമിക്രിയുമായി നടന്ന സമയത്തായിരുന്നു വിവാഹം. രശ്മിയുടെ വീട്ടുകാര്‍ക്ക് ചെറിയ എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ അതിനെയെല്ലാം അവഗണിച്ചുകൊണ്ട് അവള് എന്റെ കൂടെക്കൂടി. സത്യത്തില്‍ ഒരുപാട് ജീവിതക്ലേശങ്ങള്‍ ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയായിരുന്നു പ്രധാനം.
വല്ലപ്പോഴും എനിക്ക് കിട്ടുന്ന സ്റ്റേജ് പ്രോഗ്രാമില്‍ നിന്നുള്ള വരുമാനമായിരുന്നു ഏക ആശ്രയം. അതിനിടെ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് പല ജോലികള്‍ ചെയ്തിട്ടുണ്ട്. മുയലിനെ വളര്‍ത്തല്‍, നായ്ക്കുട്ടികളെ വളര്‍ത്തുക അങ്ങനെ പലതും. ഇതിനിടെ പല വീടുകള്‍ വാടകയ്ക്ക് അന്വേഷിച്ചെങ്കിലും ഒന്നും കിട്ടിയില്ല. ഒടുവില്‍ ഒറ്റമുറി മാത്രമുള്ള ഒരു വീട്ടില്‍ വര്‍ഷങ്ങളോളം ഞങ്ങള്‍ താമസിച്ചു.

ഞാന്‍ പ്രോഗ്രാമിന് പോകുമ്പോള്‍ അവള് തനിച്ചായിരിക്കും. അന്നെല്ലാം ഈ ദുരിതങ്ങള്‍ മാറും എന്ന പ്രതീക്ഷയോടെ ജീവിച്ചു. ആ ഒറ്റമുറി വീട്ടില്‍നിന്ന് ഇന്ന് നല്ലയൊരു വീട് സ്വന്തമാക്കുവാന്‍ സാധിച്ചു. അതില്‍ ഈശ്വരനോട് നന്ദി പറയുന്നു. ഇപ്പോള്‍ ഞങ്ങള്‍ വളരെ സന്തോഷത്തോടെ കഴിയുകയാണ്. ചെറിയ രീതിയില്‍ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ഒന്നുമുണ്ടായിട്ടല്ല എങ്കിലും കൈയ്യില്‍ കിട്ടുന്നതില്‍നിന്ന് ഒരു പങ്ക് അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അത്രമാത്രം.
അങ്ങനെയൊരു സന്മനസ്സ് കാണിച്ചതുകൊണ്ടാണ് ഓട്ടിസം ബാധിച്ച കീര്‍ത്തി കിഷോര്‍ എന്ന അഞ്ചുവയസ്സുകാരിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ കഴിഞ്ഞത്. ഞാന്‍ നേതൃത്വം നല്കിയ സ്റ്റേജ് പ്രോഗ്രാമിലൂടെ പത്ത് ലക്ഷം രൂപയോളം ആ കുട്ടിക്ക് നല്കാന് കഴിഞ്ഞു. സിനിമയിലേക്കും വളരെ യാദൃശ്ചികമായിട്ടാണ് ഞാന്‍ വരുന്നത്.
സ്റ്റേജ് പ്രോഗ്രാമുകളും ചാനല്‍ ഷോകളുമായിരുന്നു എനിക്ക് കൂടുതലായും ഉണ്ടായിരുന്നത്. അതിനിടെയായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങയാണ്. എന്റെ സിനിമ കരിയറിനെ മാറ്റിമറിച്ച ചിത്രം. മിമിക്രിക്കാരെയ ആരെയും ഈ സിനിമയിലെടുക്കരുതെന്ന് ജിബു ചേട്ടന് നിര്‍ബന്ധമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ ടി വി ഷോയിലൂടെ എന്നെ കണ്ടിട്ടുണ്ട്.

അങ്ങനെ ജിബു ചേട്ടന്റെ ഭാര്യയാണ് എന്നെ ആ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. അതിനുമുമ്പ് ഒന്നുരണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വെള്ളിമൂങ്ങയില്‍ എന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ആ ചിത്രം ഹിറ്റായതോടെ ധാരാളം സിനിമകളില്‍ നിന്ന് ഓഫറുകള്‍ വന്നു.
മമ്മൂക്കയുടെ കൂടെ പത്തേമാരി, തോപ്പില്‍ ജോപ്പന് അങ്ങനെ കുറെ സിനിമകളില്‍ അഭിനയിച്ചു. തമാശ കഥാപാത്രങ്ങളാണ് പലതുമെങ്കിലും ശ്രദ്ധിക്കപ്പെടുന്ന സിനിമകള്‍ ഇനിയും ചെയ്യണമെന്നുണ്ട്. അല്പം ഗൗരവമുള്ള നായകവേഷം ചെയ്യാനാണ് ആഗ്രഹം. സിനിമയിലെ ബഹളങ്ങളിലൊന്നും ഞാന്‍ പങ്കാളിയാകാറില്ല.
ഏല്‍പ്പിക്കുന്ന ജോലി കഴിയുംവിധം നന്നായി ചെയ്യുന്നു. അത്രമാത്രം. ആരുമായും പരിധിക്കപ്പുറം കവിഞ്ഞ ഒരു ബന്ധവുമില്ല. തൊട്ടതിനും പിടിച്ചതിനുമൊന്നും അഭിപ്രായം പറയാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി തന്നെയാണ് മുന്നോട്ട് പോകുന്നത്. ഒന്നും മറച്ചുവെയ്ക്കാറില്ല. അഭിപ്രായം പറയേണ്ട സന്ദര്‍ഭങ്ങളില്‍ കൃത്യമായി തുറന്നു പറയും. ആരെയും മോശമാക്കാനോ കുറ്റപ്പെടുത്താനോ ഞാന്‍ ശ്രമിക്കാറില്ല.

എനിക്ക് എന്റെ പരിമിതികളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. പലരും പലതും പറഞ്ഞേക്കാം. എല്ലാത്തിനും കേറി മറുപടി പറയാന്‍ ഞാന്‍ തയ്യാറല്ല. അതുകൊണ്ടൊക്കെയാവാം സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. സിനിമയില്‍ എല്ലാവരുമായി നല്ല പരിചയവും ബന്ധവുമുണ്ട്. പക്ഷേ ആ ബന്ധം കൂടുതല്‍ ദൃഢമാക്കാനെന്ന രീതിയില്‍ എപ്പോഴും അവരുമായി ബന്ധപ്പെടാനൊന്നും ഞാന്‍ ശ്രമിക്കാറില്ല. അതായിരിക്കാം നല്ലയൊരു സൗഹൃദബന്ധം എല്ലാവരുമായി തുടരുന്നു.
സിനിമയും സ്റ്റേജ് ഷോകളുമല്ലാതെ ഇപ്പോള്‍ മറ്റ് പ്രോഗ്രാമുകളൊന്നുമില്ല. അത്യാവശ്യം പ്രോഗ്രാമുകളുണ്ട്. കിട്ടുന്ന സാമ്പത്തികത്തില്‍ നിന്ന് ഒരു വിഹിതം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാറ്റിവെയ്ക്കുന്നു. അര്‍ഹിക്കുന്നവര്‍ക്ക് അത് നല്കുന്നു.സാജു പറഞ്ഞു നിറുത്തി.