‘തിയറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം മാര്‍ക്കോയുടെ ഒടിടി റിലീസ് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ്. ചിത്രത്തിന്റെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സിലൂടെ ആയിരിക്കുമെന്നും തിയറ്റര്‍ റിലീസില്‍ നിന്നും 45 ദിവസങ്ങള്‍ക്ക് അപ്പുറമായിരിക്കും എത്തുകയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റായ പ്രസ്ഥാവനയാണെന്ന് മാര്‍ക്കോ നിര്‍മ്മാതാവ് പറഞ്ഞു. ഇത് സംബന്ധിച്ച നിര്‍മ്മാതാവിന്റെ പ്രസ്താവന ചിത്രത്തിലെ നായകൻ ഉണ്ണി മുകുന്ദന് അടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
മാര്‍ക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്ലാറ്റ്ഫോമുമായും ഒരു കരാറിലും തങ്ങള്‍ ഒപ്പുവച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് അറിയിക്കുന്നു. “ഒരു സിനിമാറ്റിക് അനുഭവം എന്ന നിലയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മാര്‍ക്കോ തിയറ്ററുകളില്‍ത്തന്നെ പ്രേക്ഷകര്‍ ആസ്വദിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ചിത്രം ഇപ്പോഴും ബിഗ് സ്ക്രീനില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ തീവ്രത ദൃശ്യ, ശ്രാവ്യ മികവോടെ അനുഭവിക്കാന്‍ നിങ്ങള്‍ തിയറ്ററുകളില്‍ത്തന്നെ എത്തണമെന്ന് ഞങ്ങള്‍ പറയുന്നു. ഒടിടി റിലീസ് സംബന്ധിച്ച ഒരു തീരുമാനം വരികയാണെങ്കില്‍ അത് നിങ്ങളെ ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും”, നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ് പ്രസ്താവനയില്‍ അറിയിച്ചു.മലയാളത്തില്‍ സമീപകാലത്തെ വൻ വിജയങ്ങളില്‍ ഒന്നായി മാറിയ ഉണ്ണി മുകുന്ദന് ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രമാണ് മാര്‍ക്കോ.
ഡിസംബര്‍ 20 ന് ക്രിസ്മസ് റിലീസ് ആയി മലയാളത്തിലും ഹിന്ദിയും എത്തിയ ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തി. മലയാളത്തിലെ തന്നെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ചിത്രവുമാണിത്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്.